കോഴിക്കോട്: സംസ്‌ഥാനത്തെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, താമരശേരി മേഖലകളിലാണ് കനത്ത മഴ പെയ്യുന്നത്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി.
കോട്ടയത്തെ മലയോര മേഖലകളിലും ശക്‌തമായ മഴ തുടരുകയാണ്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ ഡോ. പികെ ജയശ്രീ അറിയിച്ചു. അടുത്ത മൂന്നു മണിക്കൂറില്‍ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കളക്‌ടർ മുന്നറിയിപ്പ് നൽകി.
അതേസമയം, അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴക്കും മണിക്കൂറില്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
ഇതിനിടെ ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളിലൂടെയും നീരൊഴുക്ക് തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തമായി തുടരുന്ന സാഹചര്യത്തില്‍ ഇനി ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. വരും ദിനങ്ങളില്‍ കനത്ത മഴ കാലാവസ്‌ഥാ വിഭാഗം അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ വളരെ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
മൂന്നു ഷട്ടറുകളിലൂടെയും ഒരു മിനിറ്റില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തു വിടുന്നത്. പെരിയാറിന്റെ ഇരുകരകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ യഥാസമയം വിലയിരുത്തുന്നുണ്ട്. ജലനിരപ്പ് 2398.08 അടിയിൽ എത്തിയപ്പോഴാണ് മൂന്നു ഷട്ടറുകള്‍ തുറന്നതെന്നും അധികൃതര്‍ അറിയിച്ചു.
Most Read: ഇന്ത്യയുടെ ഓസ്‌കർ എൻട്രി ഷോര്‍ട് ലിസ്‌റ്റിൽ ഇടം പിടിച്ച് ‘നായാട്ട്’