പാലക്കാട്: വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. പാലക്കാട്ടെ നെല്ലിയാമ്പതിയിൽ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. ശക്‌തമായ മഴയെ തുടര്‍ന്ന് നൂറടി പുഴയിൽ വെള്ളം ഉയരുന്നുണ്ട്. രണ്ടു വീടുകളിൽ ഇതിനോടകം വെള്ളം കയറിയതായാണ് വിവരം. ശക്‌തമായ മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണു.
അഗ്‌നിരക്ഷാസേന അംഗങ്ങൾ സ്‌ഥലത്ത് എത്തി മരങ്ങൾ മുറിച്ചു നീക്കി ഗതാഗതം പുനഃസ്‌ഥാപിക്കാൻ ശ്രമം തുടരുകയാണ്. അതേസമയം, സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് വ്യാപകവും ശക്തവുമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരുന്നു.
നാളെയും 12 ജില്ലകളിൽ യെല്ലോ അലർട് ഉണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്. കാലവർഷക്കാറ്റ് ശക്‌തി പ്രാപിക്കുന്നതിനൊപ്പം കർണാടക തീരം മുതൽ വടക്കൻ മഹാരാഷ്‌ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയാണ് മഴയ്‌ക്ക് കാരണമെന്ന് കാലാവസ്‌ഥാ നിരീക്ഷകേന്ദ്രം അറിയിച്ചു.
Read Also: ബഫർ സോൺ വിഷയം; പ്രതികരണവുമായി വനം മന്ത്രി