ഹേമ കമ്മിറ്റി റിപ്പോർട്ട്: ഒഴിവാക്കിയ ഭാഗം പുറത്തുവിടാതിരിക്കാൻ തന്ത്രപരമായ പിൻമാറ്റം

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ ഒഴിവാക്കിയ അഞ്ചു പേജുകളും 11 ഖണ്ഡികകളും പുറത്തുവിടുന്നതിൽ ഇന്ന് ഒരു പരാതി കൂടി ലഭിച്ചതിനാൽ ഉത്തരവില്ല.

By Desk Reporter, Malabar News
Hema Committee Report Malayalam
കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബറിൽ മുഖ്യമന്ത്രിക്ക്‌ കൈമാറുന്ന ജസ്‌റ്റിസ്‌ ഹേമ, ചലച്ചിത്ര നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്‌ഥ കെബി വൽസലകുമാരി
Ajwa Travels

തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്ന കാര്യത്തിൽ ഇന്ന് ഉത്തരവില്ല. ഇതുസംബന്ധിച്ച് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ശനിയാഴ്‌ച പുറത്തിറങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് പുറത്തുവിടില്ലെന്നാണ് വിവരം. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരാവകാശ കമ്മീഷനിൽ നിന്ന് ലഭിക്കുന്ന വിവരം.

ഉത്തരവിന്റെ പകർപ്പ് വാങ്ങാൻ രാവിലെ 11 മണിക്ക് എത്താനാണ് അപ്പീൽ നൽകിയ മാദ്ധ്യമ പ്രവർത്തകർക്ക് വിവരാവകാശ കമ്മിഷണർ ഡോ. എ അബ്‌ദുൽ ഹക്കീമിന്റെ അറിയിപ്പ് ലഭിച്ചത്. കമ്മിഷൻ ഓഫിസിലെത്തിയവരെ അകത്തേക്ക് കടത്തിവിടാൻ അധികൃതർ തയാറായില്ല. ഒടുവിൽ ഒരു സുരക്ഷാ ഉദ്യോഗസ്‌ഥനെത്തി ഇന്ന് ഉത്തരവ് ഉണ്ടാകില്ലെന്ന് അറിയിക്കുകയായിരുന്നു. പുതിയ പരാതി നൽകിയത് ആരാണെന്ന് വെളിപ്പെടുത്താനോ, അപ്പീൽ നൽകിയ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കാനോ അധികൃതർ തയാറായില്ല.

കമ്മിഷണറുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഉത്തരവ് പുറത്തു വരാനിരിക്കെ, പുതിയ പരാതിയുടെ പേരിൽ നടപടി തടസപ്പെട്ടതോടെ അധികൃതരുടെ നീക്കങ്ങളിൽ വീണ്ടും ദുരൂഹതയേറി. മാദ്ധ്യമ പ്രവർത്തകരുടെ അപ്പീൽ ലഭിച്ചതോടെ, ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധനയ്‌ക്കായി വീണ്ടും ഹാജരാക്കാൻ സാംസ്‌കാരിക വകുപ്പിനോടു വിവരാവകാശ കമ്മിഷണർ ഒക്‌ടോബർ 30ലെ ഹിയറിങിൽ ആവശ്യപ്പെട്ടിരുന്നു. 97 മുതൽ 107 വരെയുള്ള ഖണ്ഡികകളും 49 മുതൽ 53 വരെയുള്ള പേജുകളും ഒഴിവാക്കിയെന്ന പ്രചാരണത്തിനിടയാക്കിയത് ഉദ്യോഗസ്‌ഥരുടെ ഭാഗത്തുണ്ടായ വീഴ്‌ചയാണെന്നു ഹിയറിങ്ങിൽ സാംസ്‌കാരിക വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്‌ഥരായ സുഭാഷിണി തങ്കച്ചി, ജോയിന്റ് സെക്രട്ടറി ആർ. സന്തോഷ് എന്നിവർ കമ്മിഷനെ ബോധിപ്പിച്ചിരുന്നു.

ഒഴിവാക്കുന്ന പേജുകൾ സംബന്ധിച്ച് ഉത്തരവിൽ രേഖപ്പെടുത്തിയപ്പോൾ പറ്റിയ ക്ളറിക്കൽ തെറ്റാണ് അത്തരം ആക്ഷേപത്തിനിടയാക്കിയത്. അപേക്ഷകർ ആവശ്യപ്പെടുന്ന പേജുകൾ പുറത്തു വിടാൻ സർക്കാർ താൽപര്യപ്പെടുന്നില്ല. ആ പേജുകളിലെ വിവരങ്ങൾ പലരുടെയും സ്വകാര്യതയെ ബാധിക്കും. ഉത്തരവിലെ പേജുകൾ സംബന്ധിച്ച് തെറ്റുപറ്റിയതിൽ അപേക്ഷകരോടു മാപ്പു പറയാമെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.

കമ്മിഷൻ ഈ വാദങ്ങൾ അംഗീകരിച്ചില്ല. ഉദ്യോഗസ്‌ഥരുടെ നടപടി സർക്കാരിന്റെ പ്രതിഛായ മോശമാക്കിയെന്നും രാജ്യവ്യാപകമായി ചർച്ച ചെയ്യേണ്ട റിപ്പോർട്ടിനെ അനാവശ്യ വിവാദങ്ങളിലേക്കു തള്ളിവിട്ടെന്നും കമ്മിഷൻ വിമർശിച്ചു. തുടർന്നാണ് റിപ്പോർട്ട് ഉടൻ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ഒക്‌ടോബർ 30ന് വൈകിട്ടോടെ മുദ്രവച്ച കവറിൽ സിഡിയും പെൻഡ്രൈവുകളും അടങ്ങിയ റിപ്പോർട്ട് കമ്മിഷനിൽ ഉദ്യോഗസ്‌ഥർ എത്തിച്ചു.

295 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ നൽകാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്. വ്യക്‌തിഗത വിവരങ്ങളായ 33 ഖണ്ഡികകൾ കമ്മിഷൻ നേരിട്ട് ഒഴിവാക്കി. സ്വകാര്യതയെ ബാധിക്കുന്ന മറ്റു വിവരങ്ങൾ ഒഴിവാക്കാൻ സാംസ്‌കാരിക വകുപ്പിന്റെ വിവരാവകാശ ഓഫിസർക്കു വിവേചനാധികാരം നൽകിയെങ്കിലും ഏതാണെന്ന് അപേക്ഷകരെ മുൻകൂട്ടി അറിയിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്‌ഥാനത്തിൽ 101 ഖണ്ഡികകൾ കൂടി വിവരാവകാശ ഓഫിസർ ഒഴിവാക്കി. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും പട്ടിക തിരിച്ച് അപേക്ഷകർക്കു നൽകി. ഈ പട്ടികയിൽ ഇല്ലാതിരുന്നവയും പിന്നീട് ഒഴിവാക്കിയതാണ് പരാതിക്ക് ഇടയാക്കിയത്.

മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അന്വേഷിച്ച് അവയ്‌ക്ക് പരിഹാര നടപടികൾ സമർപ്പിക്കുന്നതിനായി 2017 ജൂലൈ മാസത്തിൽ കേരള സർക്കാർ രൂപവൽക്കരിച്ച ഒരു അനേഷണ കമ്മിറ്റിയാണ് ഹേമ കമ്മറ്റി. മുൻ കേരള ഹൈക്കോടതി ജഡ്‌ജ് ജസ്‌റ്റിസ്‌ ഹേമ അദ്ധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയാണിത്. ചലച്ചിത്ര നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്‌ഥ കെബി വൽസലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ. 2017ൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പിട്ടതിനെ തുടർന്ന് രൂപംകൊണ്ട വിമൻ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടന, മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെ തുടർന്നാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്.

2017 ന​വം​ബ​ർ 16ന് ​പ്രവർത്തനം ആരംഭിച്ച കമ്മിറ്റി ചലച്ചിത്ര മേഖലയിലെ വനിതാ പ്രൊഫഷണലുകളുമായി കൂടിയാലോചിക്കുകയും ലൈംഗിക പീഡനം, നേടിയ വേതനം, ജോലിയിൽ നിന്ന് കരിമ്പട്ടികയിൽ പെടുത്തൽ എന്നിവയെക്കുറിച്ചുള്ള വിശദമായ കണക്കുകൾ രേഖപ്പെടുത്തുകയും ചെയ്‌തു. കണ്ടെത്തലുകളെ പിന്തുണക്കുന്ന രേഖകൾ, ഓഡിയോ, വീഡിയോ തെളിവുകൾ എന്നിവ സഹിതം 2019 ഡിസംബറിൽ 300 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.

നാലുവർഷങ്ങളുടെ മാദ്ധ്യമ-സാമൂഹിക ലോകത്തിന്റെ മുറവിളിക്ക് ശേഷം, 2024 ഓഗസ്‌റ്റ്‌ 19ന് കോടതി വിധിയുടെ പിൻബലത്തിൽ 233 പേജുള്ള റിപ്പോർട്ട് പുറത്ത് വിട്ടു. ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയായിരുന്നു റിപ്പോർട്ട് പുറത്ത് വന്നത്. തുടർന്നാണ് ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണമെന്ന മാദ്ധ്യമ പ്രവർത്തകരുടെ അപ്പീലിൽ വിവരാവകാശ കമ്മിഷൻ നടപടിയെടുക്കാമെന്ന് ഉറപ്പു നൽകിയിരുന്നത്. അതാണ് ഇന്ന് മറ്റൊരു പരാതിയുടെ പേരിൽ മാറ്റിവെച്ചത്.

MOST READ | വയനാട് ദുരന്തസഹായം വൈകിപ്പിച്ചത് കേരളം; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE