കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര അന്വേഷണത്തെ എന്തിന് ഭയക്കണമെന്ന് പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഐഡിസിയോട് ഹൈക്കോടതി. വീണാ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫിസ്) അന്വേഷണത്തിനെതിരായി കെഎസ്‌ഐഡിസി സമർപ്പിച്ച ഹരജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌ഥാപനമല്ലേ കെഎസ്‌ഐഡിസി എന്നും, അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്. വീണാ വിജയന്റെ കമ്പനിക്ക് കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് പണം നൽകിയത് അറിഞ്ഞില്ലെന്ന കെഎസ്‌ഐഡിസി നിലപാടാണ് കോടതി ചോദ്യം ചെയ്‌തത്.
പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌ഥാപനമാണ് കെഎസ്‌ഐഡിസി. അതുപയോഗിച്ചാണ് 13 ശതമാനത്തിലധികം ഷെയർ സിഎംആർഎല്ലിൽ വാങ്ങിയത്. കരിമണൽ കമ്പനിയുടെ ഡയറക്‌ടർ ബോർഡിൽ കെഎസ്‌ഐഡിസിയുടെ ഒരു നോമിനിയുണ്ട്. എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ നോമിക്ക് കമ്പനിയിൽ നടന്നത് എന്തെന്ന് അറിഞ്ഞില്ലെന്ന് പറയുന്നത് ലോജിക്ക് അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തങ്ങൾക്കെതിരായ അന്വേഷണം തൽക്കാലത്തേക്ക് മരവിപ്പിക്കണമെന്നാണ് കെഎസ്‌ഐഡിസി കോടതിയിൽ ആവശ്യപ്പെട്ടത്. എസ്എഫ്ഐഒ അന്വേഷണത്തിൽ തങ്ങൾക്കെതിരെ എന്തെങ്കിലും ബോധ്യപ്പെട്ടെങ്കിൽ മാത്രമേ അന്വേഷിക്കാവൂ എന്നും കോടതിയിൽ നിലപാടെടുത്തു. എന്നാൽ, അന്വേഷണം തടയണമെന്ന വീണാ വിജയന്റെ സ്‌ഥാപനമായ എക്‌സാലോജിക്കിന്റെ ആവശ്യം കർണാടക ഹൈക്കോടതി തള്ളിയ കാര്യം ഹരജിയിൽ കക്ഷിചേരാനെത്തിയ ഷോൺ ജോർജ് അറിയിച്ചു. ഹരജിയിൽ തന്നെ കക്ഷിചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹരജി പരിഗണിക്കുന്നത് അടുത്ത മാസം 12ലേക്ക് മാറ്റി. വീണാ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി സമർപ്പിച്ച ഹരജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കെഎസ്‌ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേയെന്ന് ചോദിച്ച കോടതി, എന്താണ് ഒളിച്ചുവെക്കാൻ ഉള്ളതെന്നും കെഎസ്ഐഡിസിയോട് ചോദിച്ചിരുന്നു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിക്കാനില്ലെങ്കിൽ പിന്നെന്തിന് അന്വേഷണത്തെ ഭയക്കണമെന്നും കോടതി ചോദിച്ചിരുന്നു.
വീണയുടെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ കെഎസ്‌ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. 13.4 ശതമാനം ഓഹരികളാണ് കെഎസ്‌ഐഡിസിക്കുള്ളത്. വ്യവസായ വകുപ്പിന് കീഴിലുള്ള സ്‌ഥാപനമാണ് കെഎസ്‌ഐഡിസി. സിഎംആർഎല്ലും കെഎസ്‌ഐഡിസിയുമായുള്ള ഇടപാടുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒഎ ചുമതലപ്പെടുത്തിയത്.
Most Read| ഗ്യാൻവാപി പള്ളിയിൽ ആരാധന തുടരാം; ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി