കോഴിക്കോട്: ജില്ലയിലെ കാരശ്ശേരിയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. തടപ്പറമ്പ് അബ്ബാസിന്റെ വീട്ടിലെ കിണറ്റിൽ കുടുങ്ങിയ കാട്ടുപന്നിയെയാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥരെത്തി വെടിവെച്ചുകൊന്നത്. കോഴിക്കോട് ജില്ലയിൽ കാട്ടുപന്നി ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കാരശ്ശേരി. ഇവിടെ കാലങ്ങളായി കാട്ടുപന്നികൾ ഇറങ്ങി വ്യാപകമായി കൃഷിനാശം വരുത്താറുണ്ട്.
കൃഷിയിടങ്ങളിൽ രാത്രികാലങ്ങളിൽ കാവലിരുന്നാണ് കർഷകർ കാട്ടുപന്നികളെ തുരത്തുന്നത്. ഇത്തരത്തിൽ മറ്റു ജില്ലകളിലും വ്യാപകമായ രീതിയിൽ പന്നിശല്യം മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്‌ടങ്ങളിൽ പരാതികൾ വർധിച്ചതോടെയാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായത്. എന്നാൽ, വിഷം വെച്ചോ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ചോ ഷോക്കടിപ്പിച്ചോ പന്നികളെ കൊല്ലാനുള്ള അനുവാദമില്ല.
മൂന്ന് ദിവസം മുൻപ് പാലക്കാട് വടക്കഞ്ചേരിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെയും പരതൂരിൽ കൃഷിനശിപ്പിച്ച പന്നിയെയും വെടിവെച്ചു കൊന്നിരുന്നു. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ മാത്രമാണ് പന്നികളെ വെടിവെച്ചു കൊല്ലുന്നത്. അതേസമയം, കർഷകർക്ക് വെടിവെയ്‌ക്കാനുള്ള അനുമതി ലഭിക്കുന്നതിനായി തോക്ക് ലൈസെൻസുള്ള കർഷകർ സ്‌ഥലം റേഞ്ച് ഓഫിസർക്കോ ഡിഎഫ്‌ഒക്കോ അപേക്ഷ നൽകണം.
Read Also: കോഴിക്കോട് കൂട്ടബലാൽസംഗം; പ്രതികളെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി