ബെംഗളൂര്: അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി ആംനെസ്‌റ്റി ഇന്റർനാഷണൽ ട്രസ്‌റ്റിനുള്ള 60 ലക്ഷം രൂപ പിൻവലിക്കാൻ കർണാടക ഹൈക്കോടതിയുടെ അനുമതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും മറ്റാവശ്യങ്ങൾക്കും വേണ്ടിയാണ് ആംനെസ്‌റ്റി പണം പിൻവലിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 10നാണ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചാണ് ആംനെസ്‌റ്റി വിദേശ ഫണ്ട് സ്വീകരിച്ചിരിക്കുന്നത് എന്ന പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിക്കെതിരെ ആംനെസ്‌റ്റി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രധാനമായും പണം പിൻവലിക്കാൻ ഹൈക്കോടതി അനുവദിച്ചത്. ജസ്‌റ്റിസ് പിഎസ് ദിനേശ് കുമാറിന്റെ ബെഞ്ചാണ് പണം പിൻവലിക്കാൻ അനുമതി നൽകിയത്.
അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് ഇഡി നിർദ്ദേശം നൽകിയത് എന്ത് അധികാരം ഉപയോഗിച്ചാണെന്ന് വ്യക്‌തമാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. രഹസ്യസ്വഭാവം കാരണം അക്കൗണ്ടുകൾ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പോലും ആംനെസ്‌റ്റിക്ക് ബാങ്ക് നൽകിയിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. അക്കൗണ്ടുകൾ മരവിപ്പിച്ചത് നിയമ വിരുദ്ധമായാണെന്ന് ആംനെസ്‌റ്റി കോടതിയെ അറിയിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് ശേഷം ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് ആംനെസ്‌റ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Read also: കർഷകരുടെ ദുരവസ്‌ഥക്ക് സാക്ഷിയാകാൻ വയ്യ; മനം നൊന്ത് സന്ത് ബാബ ആത്‍മഹത്യ ചെയ്‌തു