ന്യൂഡെൽഹി: അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്‌റ്റി ഇന്റർനാഷണലിന് എതിരെ കേന്ദ്ര സര്‍ക്കാറിന്റെ പകപോക്കല്‍ നടപടി തുടരുന്നു. ആംനെസ്‌റ്റിയുടെ ഇന്ത്യയിലെ സ്‌ഥാപനങ്ങളുടെ 17.66 കോടിയുടെ ബാങ്ക് നിക്ഷേപം കൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ആംനെസ്‌റ്റി ഇന്റർനാഷണൽ ഇന്ത്യ, ഇന്ത്യൻസ് ഫോർ ആംനെസ്‌റ്റി ഇന്റർനാഷണൽ എന്നീ സ്‌ഥാപനങ്ങളുടെ നിക്ഷേപമാണ് കള്ളപ്പണം വെളുപ്പിച്ചെന്ന പേരില്‍ പിടിച്ചെടുത്തത്.
വിദേശധനസഹായം സ്വീകരിക്കുന്ന ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഇതുവരെ ആംനെസ്‌റ്റിയുടെ 19.54 കോടി ഇഡി കണ്ടുകെട്ടി. കശ്‌മീരിലടക്കം മോദി സർക്കാരിന്റെ ഇടപെടലുകളെ അന്താരാഷ്‌ട്ര തലത്തിൽ തുറന്നു കാട്ടിയതോടെയാണ് സംഘടനക്ക് എതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സര്‍ക്കാര്‍ വേട്ടയാടൽ ശക്‌തമാക്കിയത്. കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നതായി ആംനെസ്‌റ്റി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
ലോകത്തിലെ എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്‌ട്ര സംഘടനയാണ് (എൻജിഒ) ആംനെസ്‌റ്റി ഇന്റർനാഷണൽ. 1977ലെ സമാധാന നോബൽ സമ്മാനം അടക്കമുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള സംഘടന കൂടിയാണ് ആംനെസ്‌റ്റി ഇന്റർനാഷണൽ.
Read Also: ‘ജനങ്ങളുടെ വിജയം’; കിരൺ ബേദിയെ പുറത്താക്കിയതിൽ പ്രതികരിച്ച് പുതുച്ചേരി മുഖ്യമന്ത്രി