ഗുവാഹത്തി: ഒരാഴ്‌ച നീണ്ട ചർച്ചകൾക്കൊടുവിൽ മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തിന് ശേഷം ഹിമന്ദ ബിശ്വ ശര്‍മ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. നാളെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേല്‍ക്കാനാണ് തീരുമാനം.
നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് നിയമസഭാ കക്ഷി യോഗത്തിൽ ഹിമന്ദയുടെ പേര് നിർദ്ദേശിച്ചത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഇന്ന് നടന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ സര്‍ബാനന്ദ് സോനോവാള്‍ നിയമസഭാ കക്ഷി നേതാവായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചത്.
ഹിമന്ദ ബിശ്വ ശര്‍മയും സര്‍ബാനന്ദ് സോനോവാളും തമ്മില്‍ മുഖ്യമന്ത്രി കസേരയെ ചൊല്ലി തര്‍ക്കം നിലനിന്നിരന്നു. അസമില്‍ 126ല്‍ 75 സീറ്റുനേടിയാണ് എന്‍ഡിഎ സഖ്യം ഭരണം നിലനിര്‍ത്തിയത്. ബിജെപിക്ക് 60, സഖ്യകക്ഷികളായ അസം ഗണപരിഷത്തിന് ഒമ്പത്, യുപിപിഎല്ലിന് ആറ് എന്നിങ്ങനെയാണ് സീറ്റുനില. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം 50 സീറ്റു നേടിയിട്ടുണ്ട്.
കോണ്‍ഗ്രസില്‍നിന്ന് 2016ല്‍ ബിജെപിയില്‍ ചേക്കേറിയ ഹിമന്ദ, അമിത് ഷായുടെ വിശ്വസ്‌തനായാണ് അറിയപ്പെടുന്നത്. ബിജെപിയുടെ വടക്കു കിഴക്കന്‍ രാഷ്‌ട്രീയ പദ്ധതികളുടെ സൂത്രധാരനുമാണ്. മികച്ച സംഘാടകനും ജനസ്വാധീനമുള്ള നേതാവും വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ കണ്‍വീനറുമാണ് ഹിമന്ദ.