മലപ്പുറം: നിലമ്പൂരിൽ ആൺകുട്ടികളെ വെച്ച് ഹണി ട്രാപ്പ് നടത്തി രണ്ട് പേർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെയും യുവാക്കളെയുമാണ് യുവാക്കൾ സംഘത്തിൽ ഉൾപ്പെടുത്തുന്നത്. തുച്‌ഛമായ പണം, ഭക്ഷണം, വസ്‌ത്രം എന്നിവ വാങ്ങികൊടുത്താണ് കുട്ടികളെ തട്ടിപ്പിനായി സംഘം പറഞ്ഞുവിടുന്നത്. ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേർ ഇന്നലെ നിലമ്പൂരിൽ അറസ്‌റ്റിലായിരുന്നു. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ എന്നിവരാണ് അറസ്‌റ്റിലായത്.
ജംഷീറാണ് കൗമാരക്കാർക്ക് പ്രത്യേകം പരിശീലനം നൽകി സംഘത്തിൽ കൂട്ടുന്നത്. തുടർന്ന് സാമ്പത്തിക ശേഷിയുള്ള വ്യക്‌തികളെ ആളൊഴിഞ്ഞ സ്‌ഥലങ്ങളിൽ വിളിച്ചുവരുത്തി പരിശീലനം നൽകിയ ആൺകുട്ടികളെ കൂടെ നിർത്തി ഫോട്ടോസും വീഡിയോകളും പകർത്തുകയും സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് സംഘം ചെയ്യുന്നത്. ഇത്തരത്തിൽ സംഘം കെണിയിൽപെടുത്തി മർദ്ദിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇരയായ ഒരു മധ്യവയസ്‌കൻ നിലമ്പൂർ പോലീസ് ഇൻസ്‌പെക്‌ടർ ടിഎസ് ബിനുവിന് നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.
സമാന രീതിയിൽ നിരവധിപേരെ സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്. ഭീഷണി ഭയന്നും നാണക്കേട് കൊണ്ടും പലരും പരാതി നൽകാൻ മടിക്കുകയാണ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഓരോ ഇരയേയും വിളിച്ചുവരുത്തേണ്ട സൗകര്യപ്രദമായ സ്‌ഥലങ്ങൾ സംഘം നേരത്തെ കണ്ടുവെക്കും. അവിടേക്ക് പരിശീലനം നൽകിയ കൗമാരക്കാരെ മുൻകൂട്ടി എത്തിക്കും. തുടർന്ന് ബന്ധുക്കളാണെന്ന് പറഞ്ഞ് സംഘത്തിലെ ചിലർ വന്ന് കുട്ടികളെ മോചിപ്പിച്ച് ഇരയെ മർദ്ദിക്കും. ആ സമയത്ത് മറ്റൊരു സംഘം എത്തി ഇരയെ മർദ്ദനത്തിൽ നിന്ന് രക്ഷപെടുത്തി പ്രശ്‌നം ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞു വാഹനത്തിൽ കയറ്റി കൊണ്ടുപോകും.
നിലമ്പൂർ ഒസികെ ഓഡിറ്റോറിയത്തിന് സമീപമുള്ള ജംഷീറിന്റെ ആഡംബര ഓഫിസിലേക്കാണ് ഇവരെ കൊണ്ടുപോവുക. അവിടെ വെച്ച് ജംഷീർ വക്കീൽ ഗുമസ്‌ഥനായി അഭിനയിച്ച് വക്കീൽമാരെയും പോലീസ് ഓഫീസർമാരെയും വിളിക്കുന്നത് പോലെ അഭിനയിച്ച് ഇരയെ കൂടുതൽ സമ്മർദ്ദത്തിലാക്കും. തുടർന്ന് കേസ് വലിയ തുകയ്‌ക്ക് ഒത്തുതീർപ്പാക്കും. ഇത്തരത്തിൽ പണം സമ്പാദിക്കാൻ ജംഷീർ ആഡംബര ജീവിതം നയിക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. കാർ സർവീസ് ചെയ്യാൻ ജംഷീർ പെരിന്തൽമണ്ണയിലെ ഷോറൂമിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതോടെയാണ് പോലീസ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്. ഷമീറിനെ മമ്പാട് നിന്നാണ് പിടികൂടിയത്.
Most Read: ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ട് മാത്രം അയോധ്യ വിധി ശരിയാകണം എന്നില്ല; പി ചിദബരം