റിയാദ്: സൗദി അറേബ്യയിലെ വിവിധ സ്‌ഥലങ്ങൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ജിസാനിലെ പെട്രോളിയം ടെർമിനൽ ടാങ്കിന് തീ പിടിച്ചു. വ്യാഴാഴ്‌ച രാത്രിയായിരുന്നു ആക്രമണം. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
ഇതിന് പുറമേ രാജ്യത്തെ വിവിധ സിവിലിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ 8 ഡ്രോണുകൾ അറബ് സഖ്യ സേന തകർത്തു. ഖമീസ്, മുശൈത്ത്, നജ്റാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്താനാണ് രണ്ട് ഡ്രോണുകൾ വിക്ഷേപിച്ചിരുന്നത്. ജിസാനിലെയും നജ്റാനിലേയും സർവകലാശാലകളും ഹൂതികൾ ലക്ഷ്യമിട്ടതായി സൗദി അധികൃതർ അറിയിച്ചു.
ദക്ഷിണ സൗദിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു മറ്റ് ആക്രമണ ശ്രമങ്ങളുണ്ടായത്. ഹൂതികളുടെ ആക്രമണങ്ങൾ സൗദി അറേബ്യയെ മാത്രമല്ല പെട്രോളിയം കയറ്റുമതിയെയും ഊർജ വിതരണത്തെയും സ്വതന്ത്ര ആഗോള വ്യാപാരത്തെയും ലക്ഷ്യമിടുകയാണെന്ന് സൗദി ആരോപിച്ചു. യെമനിലെ പ്രതിസന്ധി പരിഹരിക്കാൻ സൗദി പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശക്‌തമായ ആക്രമണം ഉണ്ടായത്.
സൗദിക്ക് നേരെയുണ്ടായ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ അപലപിച്ചു. സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ടും അടിക്കടി നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്‌ട്ര സമൂഹം ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്ന് ജിസിസി മേധാവി നാഇഫ് അൽ ഹജ്‌റഫ് പറഞ്ഞു.
Also Read: അതിതീവ്ര കോവിഡ് വൈറസ്; മഹാരാഷ്‌ട്രയിൽ 2 ജില്ലകളിൽ ലോക്ക്ഡൗൺ