ചെറുവത്തൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോവാക്‌സിൻ എത്തിയപ്പോൾ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ വൻ തിരക്ക്. നൂറുകണക്കിന് ആളുകളാണ് രണ്ടാം ഡോസെടുക്കാൻ എത്തിയത്. ആഴ്‌ചയിൽ മിനി ലോക്ക്‌ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ വാക്‌സിനേഷൻ കേന്ദ്രമായ ചെറുവത്തൂർ കൊവ്വൽ എയുപി സ്‌കൂളിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തിയത്.
ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് നാളിതുവരെ ആയിട്ടും രണ്ടാം ഡോസ് ലഭിച്ചിരുന്നില്ല. ഇതുവരെ കോവിഷീൽഡ് ആയിരുന്നു വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വിതരണം ചെയ്‌തിരുന്നത്. ഇന്നലെ കോവാക്‌സിൻ എത്തിയ വിവരമറിഞ്ഞ് ചെറുവത്തൂർ പഞ്ചായത്തിന് പുറമേ നീലേശ്വരം നഗരസഭ പ്രദേശത്ത് നിന്നും മറ്റ് പഞ്ചായത്തുകളിൽ നിന്നും വാക്‌സിനേഷൻ കേന്ദ്രത്തിലേക്ക് അതിരാവിലെ തന്നെ ജനം ഒഴുകി.
ഇതോടെ ആരോഗ്യ പ്രവർത്തകർ ആശങ്കയിലായി. ആളുകളെ നിയന്ത്രിക്കാൻ വോളന്റിയർമാരായി പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകരുടെ സഹായം തേടേണ്ടി വന്നു. 500 പേർക്ക് നൽകുന്നതിനുള്ള വാക്‌സിൻ മാത്രമാണ് ചെറുവത്തൂരിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ രാവിലെ മുതൽ ക്യൂവിൽ നിന്നവർക്ക് പോലും വാക്‌സിൻ ലഭിച്ചില്ല. ഇതിനിടെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ജനം തള്ളിക്കയറിയത് കൃത്യമായ വിവരം നൽകാത്തതിനെ തുടർന്നാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.
500 പേർക്ക് നൽകാവുന്ന വാക്‌സിൻ സ്വീകരിക്കാൻ അതിലധികം ആളുകളെത്തിയത് വാക്‌സിൻ വിതരണത്തിന്റെ നടപടിക്രമങ്ങൾ വ്യക്‌തമാകാത്തത് കൊണ്ടാണെന്നാണ് വിവരം.
Also Read: ഡെൽറ്റ പ്ളസ്; സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കൂടിയേക്കുമെന്ന് മുന്നറിയിപ്പ്