കൊച്ചി: നരബലിക്കേസിൽ തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽസിങ്, ഭാര്യ ലൈല, മുഹമ്മദ് ഷാഫി എന്നിവരുടെ അറസ്‌റ്റും തുടരന്വേഷണവും നടക്കുമ്പോഴും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ കൊണ്ട് കേസിന്റെ ദുരൂഹത കൂടുകയാണ്.
ധര്‍മപുരിയില്‍ നിന്ന് കൊച്ചിയിലെത്തി ലോട്ടറി കച്ചവടവും ഒപ്പം വീട്ടുപണിക്കും പോകുന്ന പത്‌മയും തൃശൂര്‍ സ്വദേശി സജീഷിനൊപ്പം കാലടി മറ്റൂരില്‍ വാടകക്ക് താമസിക്കാനെത്തിയ റോസ്‌ലിനും ആധുനിക മനുഷ്യ സമൂഹത്തിന് തന്നെ തീരാകളങ്കമായ രീതിയിൽ അതിക്രൂരമായി നരബലിക്ക് ഇരയായത് പത്തനംതിട്ട ഇലന്തൂരിലെ വൈദ്യൻ ഭഗവൽസിങിന്റെ വീട്ടിലായിരുന്നു എന്നാണ് പോലീസ് വിശദീകരിക്കുന്നത്.
വിവിധ തരത്തിലുള്ള വാഗ്‌ദാനങ്ങൾ നൽകിയാണ് സിദ്ധന്‍ എന്നവകാശപ്പെടുന്ന മുഹമ്മദ് ഷാഫി ഇരുവരെയും വലയിലാക്കി നരബലിക്ക് വിധേയമാക്കിയതെന്നാണ് കേസ്. നരബലിയിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയം ചോദ്യം ചെയ്യൽ പുരോഗമിക്കവേ അന്വേഷണ സംഘത്തിന് ബലപ്പെടുകയാണെന്നും സൂചനകൾ ഉണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ രാജ്യവ്യാപകമായി കാണാതായ ആളുകളുടെ കേസുകൾ പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരും തോറും പോലീസ് ആശയകുഴപ്പത്തിൽ ആകുകയാണ്. കേസിലെ പല ലിങ്കുകളും കണക്റ്റ് ചെയ്യാൻ പൊലീസിന് ആകാത്ത സ്‌ഥിതി നിലവിലുണ്ട്. ചോദ്യം ചെയ്യലിൽ ഒട്ടും സഹകരിക്കാത്ത രീതി മുഹമ്മദ് ഷാഫിയുടെ അതീവ ഭയാനകമായ ക്രിമിനൽ ബുദ്ധിയുടെ ഭാഗമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. മറ്റുപ്രതികളായ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവർ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് മുഹമ്മദ് ഷാഫി പ്രതികരിക്കാത്തത്.
നരബലിക്ക് ഇരയാക്കിയ ഇരു സ്‌ത്രീകളുടെയും മാംസം റഫ്രിജറേറ്ററിൽ സൂക്ഷിച്ചെന്നു പ്രതികൾ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. 10 കിലോയിലേറെ മാംസം കുക്കറിൽ വേവിച്ചതായും പ്രതികളായ ഭഗവൽസിങ്ങും ലൈലയും മൊഴി നൽകിയതായും പൊലീസ് പറയുന്നു. ലൈല കടുത്ത അന്ധവിശ്വാസിയും ആഭിചാര ക്രിയകളിൽ തൽപരയുമായിരുന്നെന്ന് ലൈലയുടെ കുടുംബാംഗങ്ങൾ പറയുന്നുണ്ട്.
ലൈലയുടേത് ആദ്യം പ്രണയ വിവാഹമായിരുന്നു. ആദ്യ ഭർത്താവ് ആറ്റിൽ വീണു മരിച്ചതായി പറയുന്നു. ഇതോടെയാണ് ഭഗവൽസിങ്ങിനെ വിവാഹം കഴിക്കുന്നത്. ഭഗവൽസിങ്ങിന്റെ ആദ്യ ഭാര്യയും മരിച്ചിരുന്നു. ഇതിൽ ഒരു മകളുണ്ട്. ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനുമുണ്ടായി. രണ്ട് മക്കളും ഇപ്പോൾ വിദേശത്താണ്.
നരബലിയിലെ സൂത്രധാരകരായ ഷാഫിയും ലൈലയും ചേർന്ന് ഭഗവൽസിങ്ങിനെ കൊല്ലാൻ പദ്ധതി തയാറാക്കിയതായും അതിനായുള്ള ആസൂത്രണം തുടങ്ങിയതായും ലൈലയുടെ മൊഴിയിലുണ്ട്. ഇപ്പോൾ ലൈലയുടെ ആദ്യഭർത്താവിന്റെ അപകടമരണവും പോലീസിന്റെ അന്വേഷണ പരിധിയിലാണ്. ലൈലയുടെ ആദ്യഭർത്താവിന്റെ അപകടമരണവും ഇപ്പോൾ പോലീസിന്റെ അന്വേഷണ പരിധിയിലാണ്.
എന്നാൽ, ഇത്രയും വലിയ അരുംകൊല ഇയാൾ നടത്തിയതായി വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പ്രദീപ് കുമാർ ഉൾപ്പടെ പലരും പറയുന്നു. ഈ പറയുന്ന കാര്യങ്ങളൊന്നും നാട്ടുകാരിൽ പലർക്കും ഇപ്പോഴും അവിശ്വസനീയമാണ്. തെളിവെടുപ്പിനായി എത്തിച്ച പ്രതികളെ കാണാൻ കൂട്ടംകൂടിയ നാട്ടുകാരിൽ അധികം ആളുകളും ലൈലക്കും സിങ്ങിനും ഇതൊന്നും ചെയ്യാൻ സാധിക്കില്ല എന്ന് വിശ്വസിക്കുന്നവരാണ്. പിന്നിൽ മറ്റാരൊക്കെയോ ഉണ്ടെന്നുള്ള സംശയവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
Most Read: ക്‌ളാസ് മുറികളിലെ മതചിഹ്‌നം മതേതര വിരുദ്ധം; ജസ്‌റ്റിസ് ഹേമന്ദ് ഗുപ്‌ത