ബെംഗളൂരു: കോടിയേരി ബാലകൃഷ്‌ണന്റെ മകനായതുകൊണ്ട് തന്നെ വേട്ടയാടുന്നുവെന്ന് ബിനീഷ് കോടിയേരി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുക ആണെന്നും ബിനീഷ് കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു.
കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഢാലോചനയാണ് ഇതിനെല്ലാം പിന്നിൽ. തന്റെ അക്കൗണ്ടിലെത്തിയ പണം നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭ വിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്‌ട്രീയ സമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് ആരോപിച്ചു.
ലഹരി ഇടപാട് നടത്തി എന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നാണ് ബിനീഷിന്റെ വാദം. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ലെന്നും ബിനീഷ് പറഞ്ഞു. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്റെ അറിവോടെയല്ലെന്നും ബിനീഷ് കോടതിയിൽ പറഞ്ഞു.
അഭിഭാഷകന്‍ ഗുരു കൃഷ്‌ണകുമാറാണ് ബിനീഷ് കോടിയേരിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. കേസ് ഒക്‌ടോബർ ഒന്നിന് വീണ്ടും പരിഗണിക്കും.
Most Read: പിഎം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സർക്കാർ