ലഖ്‌നൗ: ഇതുവരെ താൻ ബിജെപി അംഗത്വം രാജിവച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ. മന്ത്രിസ്‌ഥാനം മാത്രമാണ് താൻ രാജിവച്ചതെന്നും ഇപ്പോഴും ബിജെപി അംഗമാണെന്നും അദ്ദേഹം പ്രതികരിച്ചു.
“ഞാൻ മന്ത്രിസ്‌ഥാനം മാത്രമാണ് രാജിവെച്ചത്. ഞാൻ ഉടൻ തന്നെ ബിജെപി വിടും. തൽക്കാലം ഞാൻ സമാജ്‌വാദി പാർട്ടിയിൽ ചേരുന്നില്ല,” സ്വാമി പ്രസാദ് മൗര്യ ഇന്ന് പറഞ്ഞു. ബിജെപിയെ താൻ തള്ളിക്കളഞ്ഞതാണെന്നും തിരികെ പോകുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
തന്റെ രാജി പാർട്ടിയെ ഉലച്ചെന്നും മൗര്യ അവകാശപ്പെട്ടു. എന്റെ നീക്കം ബിജെപിയിൽ കൊടുങ്കാറ്റ് ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാരും എംഎൽഎമാരും തനിക്കൊപ്പം പാർട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ഇന്നും നാളെയും എന്റെ ജനങ്ങളോട് സംസാരിക്കും. എന്റെ അടുത്ത രാഷ്‌ട്രീയ നീക്കം 14ന് (വെള്ളിയാഴ്‌ച) വെളിപ്പെടുത്തും. എന്റെ തീരുമാനവും എന്റെ കൂടെ ആരൊക്കെ വരുമെന്നതും ഞാൻ നിങ്ങളോട് പറയും,”- മൗര്യ വ്യക്‌തമാക്കി.
ഉത്തർപ്രദേശിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്ന് രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു എന്നായിരുന്നു ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ. മന്ത്രിസ്‌ഥാനം രാജിവച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത് ട്വിറ്ററിൽ പങ്കുവച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മൗര്യയെ അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ഉണ്ടായി.
“മൗര്യ എപ്പോഴും സമൂഹത്തിലെ നീതിക്കുവേണ്ടി നിലകൊള്ളുന്നു, ജനങ്ങൾക്കിടയിൽ അറിയപ്പെടുന്ന മുഖമാണ്. അദ്ദേഹത്തെയും മറ്റ് എല്ലാ നേതാക്കളെയും പ്രവർത്തകരെയും അനുഭാവികളെയും ഞാൻ സമാജ്‌വാദി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു,” – എന്നായിരുന്നു അഖിലേഷ് യാദവ് ട്വീറ്റ് ചെയ്‌തത്.
ദളിതരോടും കർഷകരോടും ബിജെപി സർക്കാർ കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടിയാണ് സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. ദളിതർ, കർഷകർ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, തൊഴിൽരഹിതരായ യുവാക്കൾ എന്നിവരോട് യോഗി ആദിത്യനാഥ് സർക്കാർ അവഗണന കാണിക്കുന്നതായി മൗര്യ തന്റെ രാജിക്കത്തിൽ ആരോപിച്ചു.
Most Read: കെ റെയിലിനായി തീവ്ര പ്രചാരണം; 50 ലക്ഷം കൈപുസ്‌തകങ്ങൾ വീടുകളിൽ എത്തിക്കാൻ സർക്കാർ