ന്യൂഡെല്‍ഹി: സംയുക്‌ത കിസാന്‍ മോര്‍ച്ചയില്‍ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്‌ത നടപടി അംഗീകരിക്കുന്നുവെന്ന് സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്. കിസാന്‍ മോര്‍ച്ചയുടെ തീരുമാനത്തെ ആദരവോടെ സ്വാഗതം ചെയ്യുന്നതായി യോഗേന്ദ്ര യാദവ് പറഞ്ഞു. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ മരിച്ച ബിജെപി പ്രവര്‍ത്തകന്‍ ശുഭം മിശ്രയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചതിനാണ് യോഗേന്ദ്ര യാദവിന് സസ്‌പെൻഷൻ ലഭിച്ചത്.
“കര്‍ഷകരുടെ മുന്നേറ്റത്തിനായി ഇനിയും കൂടെയുണ്ടാകും. എനിക്ക് തന്ന ശിക്ഷ സന്തോഷത്തോടെ ഏറ്റെടുക്കുന്നു”- യോഗേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷകരോട് ആലോചിക്കാതെ താന്‍ തീരുമാനമെടുത്തത് തെറ്റായിപ്പോയെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും യോഗേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു. ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് മേല്‍ ഇടിച്ചുകയറ്റിയ വാഹനത്തിന്റെ ഡ്രൈവര്‍ ശുഭം മിശ്രയാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് യോഗേന്ദ്ര യാദവിനെതിരെ നടപടി വേണമെന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിച്ചത്.
സംയുക്‌ത കിസാന്‍ മോര്‍ച്ചയിലെ ശക്‌തമായ സാന്നിധ്യമാണ് യോഗേന്ദ്ര യാദവെന്നും അതേസമയം ബിജെപി പ്രവര്‍ത്തകന്റെ കുടുംബത്തെ സന്ദര്‍ശിച്ചത് കര്‍ഷക പ്രക്ഷോഭത്തിന് ഗുണകരമല്ലെന്നും കർഷക നേതാക്കൾ വിശദീകരിച്ചു. കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒരു മാസത്തേക്ക് മാറ്റിനിര്‍ത്തും. പ്രക്ഷോഭ വേദികളില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും സംയുക്‌ത കിസാന്‍ മോര്‍ച്ച പ്രസ്‌താവനയിൽ അറിയിച്ചു.
Read also: ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച; ബാബ അമന്‍ സിംഗിനെ തള്ളി നിഹാംഗ്