കോഴിക്കോട്: എംഇഎസിന്റെ പൊതുഫണ്ടില്‍ നിന്നും 3.81 കോടി രൂപ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് എംഇഎസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍. അടിസ്‌ഥാന രഹിതമായ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തത് എന്നും, സിവില്‍ കേസാണ്, ക്രിമിനല്‍ കേസല്ല തനിക്കെതിരെ ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. അതുകൊണ്ടാണ് പോലീസിന് കേസ് രജിസ്‌റ്റർ ചെയ്യേണ്ടി വന്നത്. എംഇഎസിന്റെ സെക്രട്ടറിയായ മുജീബ് റഹ്‌മാൻ പരാതിയുമായി രംഗത്ത് വന്നിരുന്നു.
പരാതിക്കാരന് എതിരെ താന്‍ അച്ചടക്ക നടപടി എടുത്തതിന്റെ പകപോക്കാനാണ് തന്നെ ഇതിലേക്ക് വലിച്ചിഴച്ചതെന്നും, തന്റെ പങ്ക് തെളിഞ്ഞാല്‍ രാജിവെക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
എംഇഎസിന്റെ പൊതുയോഗവും എക്‌സിക്യൂട്ടിവ് കമ്മറ്റിയും ചേര്‍ന്നാണ് ഭൂമി ഇടപാടില്‍ തീരുമാനം എടുത്തത്. പിന്നെ എന്തിനാണ് തന്നോട് മാത്രം രാജിവെക്കാന്‍ ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം ചോദിച്ചു.
ഹരജിയില്‍ കോടതി എംഇഎസിന്റെ വാദം കേട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പുറകില്‍ നിന്നും കുത്തുന്ന നടപടിയാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഫസല്‍ ഗഫൂറിനും, പ്രൊഫസര്‍ ലബ്ബക്കും എതിരെ കേസ് എടുത്ത സാഹചര്യത്തില്‍ ഇരുവരും രാജി വെക്കണമെന്ന് എംഇഎസ് സെക്രട്ടറി മുജീബ് റഹ്‌മാൻ ആവശ്യപ്പെട്ടിരുന്നു. പൊതുഫണ്ടില്‍ നിന്നും 3.81 കോടി രൂപ തിരിമറി നടത്തിയെന്ന് ആരോപിച്ച് നവാസ് എന്ന അംഗമാണ് പരാതി നല്‍കിയത്. ഇതിലാണ് നടക്കാവ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
Read Also: സ്‌പ്രിന്‍ക്‌ളർ കരാറില്‍ വീഴ്‌ചയെന്ന് ഉന്നത സമിതി റിപ്പോര്‍ട്ട്