ഇടുക്കി: അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി. 2385 അടിയിൽ ജലനിരപ്പ് നിജപ്പെടുത്തണമെന്നും, റെഡ് അലർട്ടിന് കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും ഇടുക്കി എംപി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വേണ്ട നടപടിയുണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
മഴ വീണ്ടും ശക്‌തി പ്രാപിച്ചതോടെ ഇടുക്കി ഡാമിൽ ഇന്ന് പുലർച്ചെ തന്നെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരുന്നു. രാവിലെ ഏഴ് മണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ് നൽകിയത്. ഒരടി കൂടി വെള്ളം ഉയർന്നാൽ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലർട് പ്രഖ്യാപിച്ച് ജില്ലാ കളക്‌ടറുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിടണം.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിലുൾപ്പെടെ ശക്‌തമായ മഴ പെയ്‌തിരുന്നു. ഇതോടെയാണ് ജലനിരപ്പുയർന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.
Read Also: അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകൾ തുറക്കുന്നത് ചർച്ച ചെയ്യും