തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ അതിന്റെ ഒറ്റക്കാരണം സ്‌ഥാനാർഥി നിർണയത്തിലെ അപാകത ആയിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. ഇനിയും ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ച് ഇരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്മോഹൻ ഉണ്ണിത്താൻ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നിർദേശങ്ങൾ കൈമാറി.
അതേസമയം, കോണ്‍ഗ്രസ് സ്‌ഥാനാർഥികളെ തീരുമാനിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ഡെൽഹിയിൽ ആരംഭിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച്കെ പാട്ടീല്‍ അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേർന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡെൽഹിയിൽ നടക്കുന്ന ചര്‍ച്ചയില്‍ 92 സീറ്റുകളിലേക്കുള്ള അന്തിമ പട്ടികക്കായിരിക്കും രൂപം നല്‍കുക. അന്തിമ ചര്‍ച്ചയില്‍ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. 21 സിറ്റിംഗ് സീറ്റുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും കൃത്യമായ പ്രാതിനിധ്യം വേണമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചിട്ടുണ്ട്. ഏതാനും യൂത്ത് കോൺഗ്രസ് നേതാക്കൻമാരിൽ മാത്രം സ്‌ഥാനാർഥി പട്ടിക ഒതുങ്ങരുതെന്നും, അർഹമായ പ്രാതിനിധ്യം വേണമെന്നും രാഹുൽ ഗാന്ധി പങ്കെടുത്ത യൂത്ത് കോൺഗ്രസ് ദേശീയ എക്‌സിക്യൂട്ടീവിൽ ആവശ്യമുയർന്നു.
Also Read: മറുപടി പറയാതെ മുഖ്യമന്ത്രി മറുചോദ്യം ഉന്നയിക്കുന്നു; കെ സുരേന്ദ്രൻ