തിരുവനന്തപുരം: ഹിജാബ് അനുകൂല പ്രകടനവുമായി രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകള്‍. മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്റര്‍ കോമ്പൗണ്ടിലാണ് ഹിജാബ് അനുകൂല മുദ്രാവാക്യങ്ങളും ബാനറുകളും ഉയര്‍ത്തി ഡെലിഗേറ്റുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇസ്‌ലാമില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലായിരുന്നു ഐക്യദാര്‍ഢ്യ പ്രകടനം.
കര്‍ണാടകയില്‍ നിലവില്‍ വന്ന നിയമം ആയതിനാല്‍ നമ്മള്‍ സുരക്ഷിതരാണെന്ന് കരുതരുതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അതേസമയം, ഇസ്‌ലാമില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിയില്‍ വലിയ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ശക്‌തമായ പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തില്‍ ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്‌ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
വധഭീഷണി വന്നതിനെ തുടര്‍ന്നാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് ജഡ്‌ജിമാരായ ചീഫ് ജസ്‌റ്റിസ് റിതുരാജ് അവസ്‌തി, ജസ്‌റ്റിസുമാരായ കൃഷ്‌ണ എസ് ദീക്ഷിത്, ജയബുന്നീസ മൊഹിയുദ്ദീന്‍ ഖാസി എന്നിവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
സ്‌കൂള്‍, കോളജ് യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതി നേരത്തെ വിഷയത്തിൽ വിധി പറഞ്ഞത്. ഹിജാബ് മതപരമായ ആചാരമല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്‌റ്റിസ് റിതുരാജ് അവസ്‌തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞത്.
Read Also: പങ്കാളിക്ക് എതിരായ വ്യാജ വിവാഹേതരബന്ധ ആരോപണം ഗുരുതര ആക്രമണം; ഡെൽഹി ഹൈക്കോടതി