കൊച്ചി: കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ ജനുവരി മുതല്‍ ഓടി തുടങ്ങുന്നു. പരശുറാം ഉള്‍പ്പെടെയുള്ള പകല്‍ സമയ ട്രെയിനുകളാണ് ഇനി സര്‍വീസ് ആരംഭിക്കാനുള്ളത്. 85 ശതമാനം എക്‌സ്‌പ്രസ് ട്രെയിനുകളും സര്‍വീസ് പുനഃസ്‌ഥാപിക്കുന്ന തരത്തിലാണ് പുതിയ തീരുമാനം.
തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്‌സ്‌പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സ്‌പ്രസ്, നാഗര്‍കോവില്‍- മംഗളൂരു പരശുറാം, നാഗര്‍കോവില്‍- മംഗളൂരു ഏറനാട്, മംഗളൂരു- ചെന്നൈ വെസ്‌റ്റ് കോസ്‌റ്റ്, കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി, പാലക്കാട്- തിരുച്ചെന്തൂര്‍ എക്‌സ്‌പ്രസ്, ഗുരുവായൂര്‍- പുനലൂര്‍ എക്‌സ്‌പ്രസ് തുടങ്ങിയവ ഓടിക്കാനാണ് പ്രഥമ പരിഗണനയെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
ഗുരുവായൂര്‍- പുനലൂര്‍ ട്രെയിനിന് നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും പുനലൂരില്‍ ട്രെയിനുകളില്‍ വെള്ളം നിറക്കാനുള്ള സൗകര്യം മധുര ഡിവിഷന്‍ ഏര്‍പ്പെടുത്താന്‍ വൈകുന്നത് കാരണമാണ് സര്‍വീസ് ആരംഭിക്കാത്തത്. പുതിയതായി ശുപാര്‍ശ ചെയ്‌തിരിക്കുന്ന ട്രെയിനുകള്‍ ഓടിക്കുന്നതോടെ 85 ശതമാനം എക്‌സ്‌പ്രസ് ട്രെയിനുകള്‍ പുനഃസ്‌ഥാപിക്കാന്‍ കഴിയും. കോച്ചുകളുടെ ലഭ്യത അനുസരിച്ചായിരിക്കും ബാക്കി ട്രെയിനുകള്‍ സര്‍വീസ് തുടങ്ങുക.
പാസഞ്ചര്‍ ട്രെയിനുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മെമു ട്രെയിനുകളെങ്കിലും സര്‍വീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വഞ്ചിനാട് ഉള്‍പ്പെടെ സര്‍വീസ് പുനരാരംഭിച്ച ട്രെയിനുകളില്‍ ആവശ്യത്തിന് യാത്രക്കാരില്ല.നേരത്തെ സ്‌റ്റേഷനില്‍ എത്തണമെന്ന നിബന്ധനയും റിസര്‍വേഷന്‍ നിര്‍ബന്ധമാക്കിയതുമാണ് യാത്രക്കാരുടെ എണ്ണം കുറയുവാന്‍ കാരണമാകുന്നത്.
Also Read: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം