കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസൽ ജയിച്ച ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല. ബിജെപിക്ക് 50ന് മുകളിൽ വോട്ട് ലഭിച്ചപ്പോഴാണ് എൽഡിഎഫിന്റെ ദയനീയ പരാജയം. ഫൈസലിന്റെ അപരന് ലഭിച്ചത് ഏഴ് വോട്ടാണ്.
സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ തുടർന്ന് എൽഡിഎഫ് സ്‌ഥാനാർഥിത്വം നിഷേധിച്ചതോടെ കാരാട്ട് ഫൈസൽ സ്വതന്ത്രനായി മൽസരിക്കുകയായിരുന്നു. ആദ്യം സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സംസ്‌ഥാന നേതൃത്വം സ്‌ഥാനാർഥി പട്ടികയിൽ നിന്ന് കാരാട്ട് ഫൈസലിനെ ഒഴിവാക്കുകയായിരുന്നു.
ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദ് 15ആം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുക ആയിരുന്നു. എൽഡിഎഫിന് സ്‌ഥാനാർഥി ഉണ്ടെങ്കിലും പ്രദേശത്തെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും, ഇടത് സ്‌ഥാനാർഥി ഡമ്മി മാത്രമാണെന്നും യുഡിഎഫ് അടക്കം ആരോപണം ഉന്നയിച്ചതാണ്.
എന്നാൽ ഫൈസലിനെ പിന്തിരിപ്പിക്കാന്‍ ഇടതു മുന്നണി നേതാക്കള്‍ അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു. പക്ഷെ തീരുമാനത്തില്‍ നിന്ന് പിൻമാറാൻ ഫൈസൽ തയ്യാറായില്ല. ഒടുവിൽ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഫൈസലെത്തി പത്രിക സമർപ്പിച്ചത്.
സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് ചോദ്യം ചെയ്‌ത ഫൈസലിനെ സ്‌ഥാനാർഥിയാക്കുന്നത് രാഷ്‌ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ സിപിഎം ഫൈസലിനോട് പിന്‍മാറാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പിടിഎ റഹീം എംഎൽഎ അടക്കം ഫൈസലുമായി ചർച്ച നടത്തുകയും ചെയ്‌തിരുന്നു.
Also Read: തിരുവനന്തപുരം കോര്‍പ്പറേഷന്‍; മേയര്‍ കെ ശ്രീകുമാറിന് തോല്‍വി