തൃശൂർ: ചേർപ്പിൽ ജ്യേഷ്‌ഠനെ അനിയൻ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും അറസ്‌റ്റിൽ. കൊല്ലപ്പെട്ട ബാബുവിന്റെയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്‌മാവതിയാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. സാബുവിന്റെ സുഹൃത്ത് സനലിനെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ബാബുവിനെ ജീവനോടെ കുഴിച്ചു മൂടാൻ ഒന്നാം പ്രതിയും മകനുമായ സാബുവിനെ സഹായിച്ചതിനാണ് അമ്മയെ ചേർപ്പ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ മാർച്ച് 19ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ചേര്‍പ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ പ്രതി സാബു കഴുത്തുഞെരിച്ച് കൊന്നെന്നായിരുന്നു മൊഴി. എന്നാല്‍ ബാബുവിനെ കുഴിച്ചു മൂടുമ്പോഴും ജീവനുണ്ടായിരുന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. പോസ്‌റ്റുമോർട്ടത്തിൽ ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു.
മദ്യപിച്ച് ലക്കുകെട്ട ബാബുവിനെ കഴുത്ത് ഞെരിച്ചപ്പോൾ പെട്ടെന്ന് അബോധാവസ്‌ഥയിലായി. ഇതോടെ സഹോദരൻ മരിച്ചെന്ന് സാബു കരുതുകയായിരുന്നു. തുടർന്നാണ് സാബു ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കുഴിച്ചിട്ടത്. ബാബുവിന്റെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. ഇത് ആയുധം കൊണ്ടുളള മുറിവല്ല. പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ ബാബുവിന്റെ തല കല്ലിലോ ഏതെങ്കിലും കൂര്‍ത്ത പ്രതലത്തിലോ തട്ടിയിരിക്കാം എന്നാണ് നിഗമനം.
മൃതദേഹം കുഴിച്ചിടാൻ അമ്മ സഹായിച്ചെന്നും സാബു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ അമ്മയെയും പോലീസ് ചോദ്യം ചെയ്‌തിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും കൊലയ്‌ക്ക് ശേഷം തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നത് അമ്മയെന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ കാല് പിടിച്ച് കുഴിയിലേക്ക് കിടത്തിയത് അമ്മയാണെന്നാണ് സാബുവിന്റെ മൊഴി. കൊലപാതക വിവരം അറിഞ്ഞിട്ടും അമ്മ മറച്ചുവെക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
Most Read: ഭൂമി തർക്കം; പഞ്ചാബിൽ കൂട്ടക്കൊല