വയനാട്: മാനന്തവാടി കെല്ലൂരിൽ സ്വകാര്യ കമ്പനിക്ക് 10 ടൺ റേഷനരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാവും അന്വേഷണ ചുമതല.
ജില്ലാ സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ഉന്നതതല അന്വേഷണം നടത്താൻ തീരുമാനിക്കുക ആയിരുന്നു.
അവശ്യവസ്‌തു നിയമത്തിന് പുറമേ ക്രിമിനൽ കുറ്റവും കൂടി ഇവർക്ക് എതിരെ ചുമത്താനാണ് കളക്‌ടർ അദീല അബ്‌ദുള്ളയുടെ നിർദേശം. മാനന്തവാടി സപ്ളൈക്കോ ഗോഡൗണിൽ നിന്ന് റേഷൻ കടകളിലേക്ക് അയക്കേണ്ട അരി സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
സപ്ളൈക്കോ ഉദ്യോഗസ്‌ഥർ, തൊഴിലാളികൾ, റേഷൻ കടയുടമകൾ എന്നിവരുടെ പങ്കുകൂടി കണ്ടെത്തിയതോടെ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
കേസിൽ ഇതുവരെ സപ്ളൈക്കോ ഡിപ്പോ മാനേജർക്ക് എതിരെ മാത്രമാണ് നടപടി എടുത്തിട്ടുള്ളത്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. രണ്ട് റേഷൻ കടകളുടെ ലൈസൻസ് റദ്ദാക്കി.
സ്വകാര്യ കമ്പനിയുടെ ലേബൽ ഉള്ള ചാക്കിൽ നിറച്ച നിലയിലാണ് നാട്ടുകാർ അരി പിടികൂടിയത്. ഇതോടെ കള്ളി വെളിച്ചത്താവുകയും ചെയ്‌തു. ഇതിന് പിന്നാലെ സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 10 ടൺ അരിയാണ് ഇതുവരെ സ്വകാര്യ കമ്പനിക്ക് വിറ്റത്.
Read Also: സ്വര്‍ണക്കടത്ത്; ഭീകരവിരുദ്ധ നിയമം ചുമത്താനാകില്ലെന്ന് കോടതി