കൊച്ചി: എറണാകുളം ചെങ്ങമനാട്ടില്‍ നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്‌തു. കുന്നുകര സ്വദേശി യൂസുഫിന്റെ ലൈസൻസ് മൂന്ന് മാസത്തേക്കും വാഹന പെർമിറ്റ് ഒരു മാസത്തേക്കും ആണ് സസ്‌പെന്റ് ചെയ്‌തത്. എറണാകുളം ആർടിഒ ബാബു ജോണിന്റെ നിർദേശപ്രകാരം പറവൂർ ജോയന്റ് ആർടിഒ രാജീവിന്റേതാണ് നടപടി.
യൂസുഫിന് തിങ്കളാഴ്‌ച കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇയാൾ നൽകിയ വിശദീകരണം തൃപ്‌തികരമല്ലാതെ വന്നതോടെയാണ് നടപടി സ്വീകരിച്ചത്. മൂന്ന് മാസത്തേക്ക് എല്ലാ തരത്തിലുള്ള മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ നിന്നും ഇയാളെ വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാൽ കടുത്ത ശിക്ഷ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
എറണാകുളം നെടുമ്പാശേരിയിൽ ഡിസംബർ 11ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിന്റെ ഡിക്കിയിൽ കെട്ടി കാർ ഓടിച്ചു പോകുകയായിരുന്നു. പൊരിവെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നിരങ്ങി നീങ്ങുന്ന നായയുടെ ദൃശ്യങ്ങൾ ബൈക്ക് യാത്രക്കാരനായ അഖിൽ എന്ന യുവാവാണ് പകർത്തിയത്.
സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എറണാകുളം ചെങ്ങമനാട് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. മൂവാറ്റുപുഴ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ദയ അനിമൽ വെൽഫെയർ ഓർഗനൈസഷൻ പ്രവർത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തി ആശുപത്രിയിലാക്കിയത്.
Also Read: ലോക്കറിലെ പണം ശിവശങ്കറിന്റേത് തന്നെ; എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്