മുംബൈ: അൽഭുതങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല. മുംബൈ ടെസ്‌റ്റിൽ ന്യൂസിലൻഡിന് എതിരെ കൂറ്റൻ ജയം നേടി വിരാട് കോഹ്‌ലിയുടെ ടീം ഇന്ത്യ. നാലാം ദിനത്തിൽ ന്യൂസിലൻഡ് താരങ്ങളെ ചെറുത്തുനിൽപ്പിന് പോലും അനുവദിക്കാതെ വെറും ഒരു മണിക്കൂറിനുള്ളിൽ അവരുടെ ശേഷിച്ച അഞ്ച് വിക്കറ്റുകളും വീഴ്‌ത്തിയാണ് ഇന്ത്യ വിജയ൦ നേടിയെടുത്തത്.
372 റൺസിന്റെ കൂറ്റൻ വിജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. കാൺപൂരിൽ നടന്ന ഒന്നാം ടെസ്‌റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 540 റൺസ് വിജയലക്ഷ്യത്തിലേക്ക് അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 140 റൺസ് എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ന്യൂസിലൻഡിന് 27 റൺസ് എടുക്കുമ്പോഴേക്കും ശേഷിച്ച വിക്കറ്റുകൾ എല്ലാം തന്നെ നഷ്‌ടമാവുകയായിരുന്നു.
മൂന്നാം ദിനത്തിൽ അശ്വിന്റെ പന്തുകൾക്ക് മുന്നിൽ ശങ്കിച്ച് നിന്ന ന്യൂസിലൻഡിനെ ഇന്ന് വശം കെടുത്തിയത് ജയന്ത് യാദവായിരുന്നു. ഇന്ന് വീണ അഞ്ച് വിക്കറ്റുകളിൽ നാലെണ്ണവും വീഴ്‌ത്തിയ ജയന്ത് യാദവ് ഇന്ത്യൻ ജയം അനായാസമാക്കി.
ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിംഗ്‌സിൽ ജയന്ത് യാദവും അശ്വിനും നാല് വിക്കറ്റ് വീതം വീഴ്‌ത്തി. 44 റൺസെടുത്ത ഹെൻറി നിക്കോൾസാണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. പരമ്പര നേട്ടത്തോടെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് പട്ടികയിലും ഇന്ത്യക്ക് കുതിപ്പുണ്ടായി.
Read Also: 21ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും