ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തി മേഖലയിൽ പിൻമാറ്റ നടപടികൾ വേഗത്തിലാകുന്നു. പാങ്കോങ് തടാകതീരത്തെ ഫിംഗർ ഫൈവിലെ നിർമാണ പ്രവർത്തനങ്ങൾ ചൈന പൊളിച്ചു നീക്കാൻ തുടങ്ങിക്കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചക്ക് പിന്നാലെയാണ് നടപടി.
തങ്ങളുടെ നിർമിതികളെല്ലാം പൊളിച്ചുനീക്കാനുള്ള പ്രവർത്തനങ്ങളുമായി ചൈന മുന്നോട്ട് പോവുകയാണ്. ഹെലിപ്പാഡ് അടക്കമുള്ളവാ ഈ ഭാഗത്ത് ചൈന നിർമിച്ചിരുന്നു. കൂടാതെ, വലിയ തോക്കുകൾ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും ഇവിടെ സജ്‌ജമാക്കിയിരുന്നു. ഇവ നീക്കം ചെയ്‌തുകഴിഞ്ഞു.
ഇന്ത്യയുമായുള്ള ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗർ 8ന്റെ കിഴക്ക് ഭാഗത്തേക്ക് നീങ്ങാനുള്ള നടപടികൾ ആരംഭിച്ചെന്നാണ് സേനാവൃത്തങ്ങൾ നൽകുന്ന വിവരം. രണ്ടാഴ്‌ചക്കുള്ളിൽ പിൻമാറ്റം പൂർത്തിയാക്കി അടുത്തവട്ട ചർച്ചകളിലേക്ക് നീങ്ങാനാണ് തീരുമാനം.
വടക്കൻ ലഡാക്കിലെ മേഖലകളിലുള്ള ചൈനയുടെ കയ്യേറ്റം സംബന്ധിച്ച ചർച്ചകളാണ് അടുത്ത ഘട്ടത്തിൽ നടക്കുക. ഇവിടെ ചില മേഖലകളിൽ ഏകദേശം 18 കിലോ മീറ്റർ ഉള്ളിലേക്കാണ് ചൈന കടന്നുകയറിയിട്ടുള്ളത്. ഇത് ഒഴിവാക്കണമെന്ന ആവശ്യം കാലങ്ങളായി ഇന്ത്യ ഉന്നയിക്കുന്നുണ്ട്.
Also Read: കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ ഇനി പെട്രോൾ പമ്പുകളും