ന്യൂഡെൽഹി: ജനകീയ പ്രക്ഷോഭം തുടരുന്ന കൊളംബോയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇത്തരത്തില്‍ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്‌ഥാന രഹിതമാണെന്ന് ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്‌തു. ജനാധിപത്യത്തിനും പുരോഗതിക്കുമായുള്ള ശ്രീലങ്കന്‍ ജനതയുടെ പോരാട്ടത്തിനൊപ്പമാണ് ഇന്ത്യയെന്ന് വിദേശ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗചി പ്രസ്‌താവിച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ പറഞ്ഞു.
അതേസമയം, ഗോതബായയും മഹിന്ദയും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്‌തികളാണെന്നും ഇവരെ അട്ടിമറിച്ച ആള്‍ക്കൂട്ട പ്രവൃത്തിയെ അംഗീകരിക്കാനാകില്ലെന്നും ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു. ആള്‍ക്കൂട്ടത്തെ നേരിടാന്‍ ശ്രീലങ്ക ആവശ്യപ്പെട്ടാല്‍ ഇന്ത്യ സൈനിക സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം കുറിച്ചു.
ഇതോടെയാണ് ഇന്ത്യ ലങ്കയിലേക്ക് സൈന്യത്തെ അയക്കുന്നതായ പ്രചാരണം വീണ്ടും സജീവമായത്. വിഷയം ഏറ്റെടുത്ത സമൂഹമാദ്ധ്യമങ്ങൾ ഇന്ത്യ സൈന്യത്തെ അയക്കുമെന്ന തരത്തിലുള്ള ശക്‌തമായ പ്രചാരണവും അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ ദിവസം മഹിന്ദ രജപക്സെയും കുടുംബവും ഇന്ത്യയിലേക്ക് കടന്നതായും പ്രചാരണമുണ്ടായി. ഇതും ഹൈക്കമ്മീഷന്‍ നിഷേധിച്ചു.
Read Also: ജെയിംസ് വെബ് ദൂരദർശിനിയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നാസ