കൊല്‍ക്കത്ത: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി- 20 പരമ്പരയിലെ ആദ്യ മൽസരത്തിനായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മൽസരം നടക്കുക.
ഏകദിനത്തില്‍ പരമ്പര തൂത്തുവാരിയ ഇന്ത്യ കടുത്ത ആത്‌മവിശ്വാസത്തിലാണ്. എന്നാൽ ട്വന്റി- 20 വിജയം ഇന്ത്യയ്‌ക്ക് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. ടി- 20യില്‍ വിന്‍ഡീസിന്റേത് വളരെ ശക്‌തമായ ടീമാണ്. ഇംഗ്ളണ്ടിനെതിരായ ട്വന്റി- 20 പരമ്പര നേടിയതിന്റെ ആത്‌മവിശ്വാസവുമുണ്ട് വിൻഡീസിന്.
അതേസമയം 8 മാസം കഴിഞ്ഞ് നടക്കുന്ന ലോകകപ്പ് ലക്ഷ്യം വച്ചുള്ള മുന്നൊരുക്കങ്ങളുടെ തുടക്കമാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് ഈ പരമ്പര. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ബാറ്റിംഗ് കോച്ച് വിക്രം രാത്തോറും കഴിഞ്ഞ ദിവസം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായി നടക്കുന്ന മൽസരങ്ങളെ പരീക്ഷണം എന്ന് പറയുന്നത് ശരിയല്ലെന്നും അത് യുവതാരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും രോഹിത് വ്യക്‌തമാക്കി.
പരിക്കേറ്റ് പുറത്തായ കെഎല്‍ രാഹുലിന് പകരം റിഷഭ് പന്തായിരിക്കും വിന്‍ഡീസിനെതിരായ ട്വന്റി- 20 പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകുകയെന്ന് ബിസിസിഐ അറിയിച്ചു. ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിനിടെ പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഹുല്‍, അക്ഷര്‍ എന്നിവരുടെ അഭാവം കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ഒരുക്കിക്കൊടുക്കും.
മറുവശത്ത് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാഡ് പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്ന് വിന്‍ഡീസിനായി കളിക്കാനിറങ്ങുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. പരിക്ക് മൂലം അവസാന രണ്ട് ഏകദിനങ്ങളിലും അദ്ദേഹം കളത്തിന് പുറത്തായിരുന്നു. പൊള്ളാഡ് കളിച്ചില്ലെങ്കില്‍ ഡ്വെയിന്‍ ബ്രാവോയൊ റോസ്‌റ്റണ്‍ ചേസോ ആദ്യ പതിനൊന്നില്‍ ഇടം പിടിച്ചേക്കുമെന്നാണ് സൂചന.
Most Read: തിയേറ്ററുകളും ഹോട്ടലുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും; തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകള്‍