മുംബൈ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് മന്ദഗതിയിൽ ആയിരുന്ന ഇന്ത്യൻ സിനിമാ മേഖലയിൽ ഉണർവ് പ്രകടമാകുന്നു. നിയന്ത്രണങ്ങളോടെ പല ഇൻഡസ്ട്രികളിലും ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ വൻ ചിത്രങ്ങൾ തിയറ്റർ റിലീസിന് കൂടി ഒരുങ്ങുകയാണ്.
വിഖ്യാത ഹോളിവുഡ് സംവിധായകൻ ക്രിസ്‌റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രം ‘ടെനറ്റ്‘ ഇന്ത്യയിൽ റിലീസ് ചെയ്‌തു. ഡിസംബർ 4ന് റിലീസ് ചെയ്‌ത ചിത്രം മികച്ച അഭിപ്രായം നേടി പ്രേക്ഷകരെ ആകർഷിക്കുകയാണ്.
പഴയ ബോളിവുഡ് താരം ഡിംപിള്‍ കപാഡിയ അഭിനയിക്കുന്നു എന്നത് കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ് ഇത്. കൂടാതെ മുംബൈയിൽ ചിത്രത്തിന്റെ ഷൂട്ടിംഗും നടന്നിരുന്നു. അഡ്വാന്‍സ് ബുക്കിംഗില്‍ 25,000 ടിക്കറ്റുകള്‍ വിറ്റ ചിത്രം ബോക്‌സോഫീസില്‍ രണ്ടു കോടിയിലധികം കളക്ഷനാണ് ഇതുവരെ നേടിയത്. മുംബൈയിലും ബെംഗളൂരുവിലുമാണ് ഈ സയന്‍സ് ഫിക്ഷന്‍ സിനിമക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ളക്‌സ് കമ്പനികളില്‍ ഒന്നായ പിവിആര്‍ന്റെ 85 ശതമാനം സ്‌ക്രീനുകളിലും ചിത്രം പ്രദർശിപ്പിക്കുന്നു. ടെനെറ്റ് പോലുള്ള വലിയ സിനിമകള്‍ കൂടുതല്‍ ആളുകളെ തിയറ്ററില്‍ എത്തിക്കുമെന്ന് പിവിആര്‍ സിനിമാസ് പ്രതിനിധികൾ പറയുന്നു.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള തിയറ്ററുകളില്‍ മൂന്ന് മാസങ്ങൾക്ക് മുൻപ് തന്നെ ചിത്രം റിലീസ് ചെയ്‌തിരുന്നു. ടെനറ്റിന്റെ വിജയം ഇന്ത്യയിലെ സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Read Also: ‘വീ ക്യാന്‍ ബീ ഹീറോസ്’; പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തിറങ്ങി