ന്യൂഡെൽഹി: പഞ്ചാബ് കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ വെട്ടിലായിരിക്കുകയാണ് ഇന്ത്യൻ ഫുട്‍ബോൾ താരം അമരീന്ദർ സിങ്. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പേരും തന്റെ പേരും ഒന്നായതാണ് ഇന്ത്യൻ ഫുട്‍ബോൾ ടീം ഗോൾകീപ്പർ പുലിവാല് പിടിക്കാൻ കാരണം. ഇപ്പോൾ പഞ്ചാബ് കോൺഗ്രസുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ തന്റെ പേര് തെറ്റായി ടാഗ് ചെയ്യുന്നത് വർധിച്ചതോടെ അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗോൾകീപ്പർ അമരീന്ദർ സിങ്.
‘പ്രിയപ്പെട്ട മാദ്ധ്യമങ്ങളേ, മാദ്ധ്യമ പ്രവർത്തകരേ, ഞാൻ അമരീന്ദർ സിങ്. പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയല്ല ഫുട്‍ബോൾ ടീമിന്റെ ഗോൾകീപ്പറാണ്. ദയവായി എന്നെ ടാഗ് ചെയ്യുന്നത് നിർത്തൂ’; അമരീന്ദർ ട്വിറ്ററിൽ കുറിച്ചു.
Dear News Media, Journalists, I am Amrinder Singh, Goalkeeper of Indian Football Team ?? and not the Former Chief Minister of the State Punjab ?? Please stop tagging me.
— Amrinder Singh (@Amrinder_1) September 30, 2021
ഇന്ത്യൻ താരത്തിന്റെ ട്വീറ്റിന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് മറുപടിയും നൽകി. താങ്കളുടെ അവസ്‌ഥ മനസിലാക്കുന്നു. ഇനിയുള്ള മൽസരങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് അമരീന്ദർ സിങ് റീട്വീറ്റ് ചെയ്‌തു.
I empathise with you, my young friend. Good luck for your games ahead. https://t.co/MRy4aodJMx
— Capt.Amarinder Singh (@capt_amarinder) September 30, 2021
പഞ്ചാബിലെ മഹിൽപുരിൽ നിന്നുള്ള ഫുട്‍ബോൾ താരമാണ് അമരീന്ദർ സിങ്. ഐഎസ്‌എല്ലിൽ എടികെ മോഹൻ ബഗാന്റെ ഗോൾ കീപ്പറാണ് ഇദ്ദേഹം. 2017 മുതൽ 2021 വരെ മുംബൈ സിറ്റിയുടെ ഗോൾ കീപ്പറായിരുന്ന അമരീന്ദർ ഈ വർഷമാണ് മോഹൻ ബഗാനിലേക്ക് എത്തിയത്.
അതേസമയം, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് അപമാനം സഹിച്ച് കോൺഗ്രസിൽ തുടരില്ലെന്നും ബിജെപിയിൽ ചേരില്ലെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു അമരീന്ദർ സിങ്ങിന്റെ പ്രതികരണം.
Also Read: കര്‍ഷക പ്രക്ഷോഭം; ദേശീയപാതകള്‍ അനിശ്‌ചിതമായി അടച്ചിടരുതെന്ന് സുപ്രീം കോടതി