പിലിഭിത്: ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പോലീസ് നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. നേപ്പാൾ പോലീസുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ഗോവിന്ദ (26) എന്നയാൾക്ക് വെടിയേറ്റതെന്നും ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചതെന്നും ഉത്തർപ്രദേശ് പോലീസ് അറിയിച്ചു.
പപ്പു സിംഗ്, ഗുർമീത് സിംഗ് എന്നിവരുമായാണ് ഗോവിന്ദ നേപ്പാളിലേക്ക് പോയത്. എന്നാൽ അതിർത്തിയിൽ പോലീസുമായി വാക്കേറ്റമുണ്ടാവുകയും ഇവർക്കുനേരെ വെടിയുതിർക്കുകയും ആയിരുന്നു.
നേപ്പാളിലേക്ക് പോയ മൂന്ന് ഇന്ത്യൻ പൗരൻമാരും നേപ്പാൾ പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് പിലിഭിത് പോലീസ് സൂപ്രണ്ട് ജയ് പ്രകാശ് പറഞ്ഞു. ഒരാൾ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയും മറ്റൊരാൾ പ്രാണരക്ഷാർഥം അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുകയും ചെയ്‌തു. അതേസമയം മൂന്നാമത്തേ ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല; പോലീസ് സൂപ്രണ്ട് വ്യക്‌തമാക്കി.
സംഭവത്തിന് ശേഷം അതിർത്തി പ്രദേശത്ത് നേരിയ സംഘർഷാവസ്‌ഥ നിലനിൽക്കുന്നുണ്ട്. പോലീസ് സ്‌ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
Read Also: സ്വർണക്കടത്ത്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ