ഡെൽഹി: കെട്ടുപിണഞ്ഞു കിടക്കുന്ന പാളങ്ങളിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴുണ്ടാകുന്ന ശബ്‌ദം തീവണ്ടിയിൽ പോയവർക്കെല്ലാം സുപരിചിതമായിരിക്കും. കൂകിപ്പായുന്ന തീവണ്ടിയുടെ ശബ്‌ദം യാത്രയ്‌ക്ക് അലോസരമാകില്ല എങ്കിലും ഇടയ്‌ക്ക് വന്നുപോകുന്ന ഈ ‘ബഹളം’ കുറച്ചു ബുദ്ധിമുട്ട് തന്നെയാണെന്നാണ് പലരും പറയുന്നത്.
ഇപ്പോഴിതാ ഈ ബഹളത്തോട് ‘ബൈ’ പറയാൻ മാർഗവുമായി എത്തുകയാണ് ഇന്ത്യൻ റെയിൽവെ. പാളം മാറുമ്പോഴുണ്ടാകുന്ന ഈ ശബ്‌ദം ഒഴിവാക്കാനുള്ള ഉപകരണമാണ് അധികൃതർ എത്തിച്ചിരിക്കുന്നത്. ‘കാന്റഡ്’ എന്ന ഉപകരണമാണ് ഇതിനായി ഇന്ത്യൻ റെയിൽവെ ഉപയോഗിക്കുക.
പ്രയാഗ്രാജിലെ സാൻസി റെയിൽവെ സ്‌റ്റേഷനിൽ ഇതുപയോഗിച്ചു നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.
ഒന്നിൽ കൂടുതൽ പാളങ്ങളുള്ള സ്‌റ്റേഷനിൽ തീവണ്ടികൾ പാളം മാറാറുണ്ട്. ഈ സമയം തീവണ്ടികളുടെ വേഗം കുറക്കേണ്ടിയും വരും. നേരത്തേ ഇത് 15 കിലോമീറ്റർ സ്‌പീഡിൽ ആയിരുന്നെങ്കിൽ തിക്ക് വെബ് സ്വിച്ച് എന്ന ഉപകരണം പാളങ്ങൾ കൂടിച്ചേരുന്ന ഭാഗത്ത് ഘടിപ്പിച്ചിരുന്നതിനാൽ വേഗം 30 കിലോമീറ്ററായി ഉയർത്താൻ സാധിച്ചിരുന്നു. അപ്പോഴും കോച്ചുകളുടെ വിറയലോ, ശബ്‌ദമോ ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം കാന്റഡ് ഇതിന് പരിഹാരമാകും എന്നാണ് വിലയിരുത്തുന്നത്.
നിലവിൽ മെട്രോ സ്‌റ്റേഷനുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് മറ്റിടങ്ങളിലും പരീക്ഷിക്കാൻ തീരുമാനിച്ചത്. ഘട്ടംഘട്ടമായി രാജ്യം മുഴുവൻ ഈ സംവിധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവെ.
Most Read: മേഘാലയ മുഖ്യമന്ത്രിയുടെ വീടിനുനേരെ ആക്രമണം; ഷില്ലോങ്ങിൽ കർഫ്യൂ