ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ കടലില്‍ തകര്‍ന്നു വീണ യാത്ര വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ് കണ്ടെത്തി. വിമാന അവശിഷ്‌ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജക്കാര്‍ത്തയില്‍ നിന്ന് കഴിഞ്ഞ ദിവസം പറന്നുയര്‍ന്ന ശ്രീവിജയ എയര്‍ ബോയിങ് 737 വിമാനം 62 യാത്രക്കാരുമായി കാണാതാവുകയും പിന്നീട് വിമാനത്തിന്റെ ഭാഗങ്ങള്‍ ജാവ കടലില്‍ നിന്ന് കണ്ടെത്തുകയും ആയിരുന്നു.
തിരച്ചില്‍ നടക്കുന്ന സ്‌ഥലത്തുനിന്ന് ബ്‌ളാക്ക് ബോക്‌സുകള്‍ ഉടന്‍ തന്നെ മുങ്ങല്‍ വിദഗ്‌ധർ പുറത്തെത്തിക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. യാത്രക്കാരില്‍ ഒരാളും രക്ഷപെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള തിരച്ചിലില്‍നിന്നു ലഭ്യമാകുന്ന വിവരം. വിമാനത്തിന്റെ പുറംചട്ടയുടെ ഭാഗവും ചക്രവും കണ്ടെത്തിയിട്ടുണ്ട്. കാലാവസ്‌ഥ പ്രതികൂലമല്ലാത്തതിനാല്‍ അതിവേഗമാണ് പ്രദേശത്ത് പരിശോധന പുരോഗമിക്കുന്നത്. ശനിയാഴ്‌ച രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ ഞായറാഴ്‌ച പുലര്‍ച്ചെ വീണ്ടും ആരംഭിച്ചിരുന്നു.
Read Also: യുഎഇയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ ഉയര്‍ന്ന് തന്നെ; 2,876 പുതിയ രോഗബാധിതര്‍