കൊച്ചി: ലക്ഷദ്വീപിലെ പോലീസ് നടപടികള്‍ക്കെതിരായ ഹരജിയില്‍ ഇടപെട്ട് ഹൈക്കോടതി. കില്‍ത്താനില്‍ അറസ്‌റ്റിലായവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളും സ്വീകരിച്ച നടപടികളും വ്യക്‌തമാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നോട്ടീസ് നല്‍കിയ ശേഷം പ്രതിഷേധക്കാരെ ചോദ്യം ചെയ്‌ത് കൂടേയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. എന്നാൽ ദ്വീപില്‍ പോലീസിനെതിരെ ഒരു പരാതിയും ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ലക്ഷദ്വീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറുപടി നല്‍കി.
കൂടാതെ അറസ്‌റ്റിലായവര്‍ കസ്‌റ്റഡി പീഡനം ആരോപിച്ചിട്ടില്ലെന്നും വാര്‍ത്ത സൃഷ്‌ടിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം വിവാദങ്ങളെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു. അതേസമയം ഇന്റലിജന്‍സ് വിവരശേഖരണം നടക്കുന്നുണ്ടെന്നും അത് തടയാനാകില്ലെന്നും ലക്ഷദ്വീപ് സ്‌റ്റാന്‍ഡിംഗ് കോണ്‍സല്‍ നിലപാടെടുത്തു. അടുത്തയാഴ്‌ച ഹരജി പരിഗണിക്കും.
ലക്ഷദ്വീപില്‍ കളക്‌ടറുടെ കോലം കത്തിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. തടവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കോലം കത്തിച്ചവര്‍ക്കെതിരെ ഉള്ളത് സ്‌റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റം മാത്രമാണെന്നും വ്യക്‌തമാക്കിയിരുന്നു.
Read Also: വാക്‌സിൻ കരിഞ്ചന്തയ്‌ക്ക് കൂട്ടുനിൽക്കുന്നു; കേന്ദ്രത്തിന് എതിരെ കേരളം ഹൈക്കോടതിയിൽ