ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) എട്ടാം മൽസങ്ങൾക്ക് ഇന്ന് തുടക്കം. രാജസ്‌ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. രാത്രി 7.30ന് ഗുവാഹത്തി ബരാസ്‌പാര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മൽസരം. ആദ്യ മൽസരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് സഞ്‌ജുവും ടീമും ഇന്ന് ഇറങ്ങുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് റൺസിന് പരാജയപ്പെടുത്തിയ പഞ്ചാബും തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. സീസണിൽ ആദ്യ മൽസരം ജയിച്ചു തുടങ്ങിയ ടീമുകളാണ് രാജസ്‌ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും. 16ആം സീസണിൽ രണ്ടാം ജയം ലക്ഷ്യമിട്ടാണ് സഞ്‌ജു സാംസണിന്റെ നായകത്വത്തിൽ രാജസ്‌ഥാൻ റോയൽസ് ഇറങ്ങുന്നത്.
ആദ്യ മൽസരത്തിൽ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും തകർപ്പൻ ബാറ്റിങ്ങാണ് നടത്തിയത്. പിന്നാലെ സഞ്‌ജു സാംസൺ അർധ സെഞ്ചുറിയും നേടി എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ട്രെന്റ് ബോൾട്ടിന്റെ വേഗവും യുസ്‌വേന്ദ്ര ചഹലിന്റെ സ്‌പിൻ മികവും രാജസ്‌ഥാനെ അപകടകാരികളാക്കും. ദേവ്‌ദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ആർ അശ്വിൻ എന്നിവർ കൂടി ഫോമിലെത്തിയാൽ രാജസ്‌ഥാന് ഇരട്ടി കരുത്താകും.
അതേസമയം, കൊൽക്കത്തയെ മറികടന്നാണ് ശിഖർ ധവാൻ നയിക്കുന്ന പഞ്ചാബ് കിങ്‌സ് മൽസരത്തിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയുടെ സാന്നിധ്യം പഞ്ചാബിന് കൂടുതൽ കരുത്തേകും. പ്രഭ്‌സിമ്രാൻ സിങ്, ശിഖർ ധവാൻ, ഭാനുക രജുപക്‌സെ, ജിതേഷ് ശർമ എന്നിവരുടെ ബാറ്റുകളിലേക്കാണ് പഞ്ചാബ് റൺസിനായി ഉറ്റുനോക്കുന്നത്. സാം കറൺ, ഷാരൂഖ് ഖാൻ എന്നിവരുടെ ഓൾറൗണ്ട് മികവും നിർണായകമാവും.
Most Read: ‘ലോകം അമേരിക്കയെ നോക്കി ചിരിക്കുന്നു’; അറസ്‌റ്റിന് പിന്നാലെ പ്രതികരിച്ച് ട്രംപ്