ഷാർജ: ഐപിഎല്‍ പതിനാലാം സീസണിലെ ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബെംഗളൂരുവും കൊല്‍ക്കത്തയും നേർക്കുനേർ. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ഷാര്‍ജയിലാണ് മൽസരം. തോല്‍ക്കുന്ന ടീം ഫൈനല്‍ കാണാതെ പുറത്താകും എന്നതിനാല്‍ ജീവന്‍മരണ പോരാട്ടത്തിനാകും കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ബെംഗളൂരുവും മോര്‍ഗന്റെ കൊൽക്കത്താ പടയും ഇന്ന് കളിക്കളത്തിൽ ഇറങ്ങുക.
അവസാന മൽസരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച ആത്‌മവിശ്വാസത്തിലാണ് കൊൽക്കത്ത ടീം. മറുവശത്ത് ഒന്നാം സ്‌ഥാനക്കാരായി പ്ളേ ഓഫിലെത്തിയ ഡെല്‍ഹി ക്യാപിറ്റല്‍സിനെ അവസാന പന്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബെംഗളൂരു. വിരാട് കോഹ്‌ലി ക്യാപ്റ്റനായുള്ള അവസാന സീസണാണ് ഇതെന്നതിനാല്‍ കപ്പ് നേടുക മാത്രമാണ് ടീമിന്റെ ലക്ഷ്യം.
ഐപിഎല്ലിൽ 28 തവണയാണ് ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. 15 മൽസരങ്ങളിലും ജയം കൊൽക്കത്തയ്‌ക്ക് ഒപ്പമായിരുന്നു. എന്നാൽ 13 മൽസരങ്ങളിലെ വിജയം ബെംഗളൂരുവിനും കരുത്ത് പകരുന്നു. അതേസമയം ഈ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ തവണ വീതം ഇരു ടീമും ജയിച്ചു.
കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ, ഗ്ളെന്‍ മക്‌സ്‌വെൽ, എബി ഡിവിലിയേഴ്‌സ് എന്നിവരുടെ ബലത്തിൽ റൺവേട്ട നടത്താനുള്ള പ്രതീക്ഷയിലാണ് ബെംഗളൂരു. ബൗളിങ്ങിൽ ഹര്‍ഷല്‍ പട്ടേലും യുസ്വേന്ദ്ര ചഹലും നിര്‍ണായകമാവും.
മറുവശത്ത് കൊൽക്കത്തയും സർവ സന്നാഹങ്ങളുമായാണ് നിർണായക മൽസരത്തിൽ പോരിനിറങ്ങുന്നത്. യുഎഇയില്‍ എത്തിയശേഷം അടിമുടി മാറിയ കൊല്‍ക്കത്ത ഏഴ് കളിയില്‍ അഞ്ചിലും ജയം കണ്ടെത്തി. ഏത് മികച്ച ബാറ്റിങ് നിരയേയും തകര്‍ക്കാന്‍ കെല്‍പ്പുള്ള ബൗളിങ് നിരയാണ് കൊൽക്കത്തയുടെ കരുത്ത്. പേസ് നിരയില്‍ ലോക്കി ഫെര്‍ഗൂസനും ശിവം മാവിയുമുണ്ട്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ സ്‌പിൻ കരുത്ത് പകരാനുണ്ട്. പരിക്കേറ്റ ആന്‍ഡ്രേ റസലിന് പകരക്കാരനായി ഷക്കീബ് അല്‍ ഹസന്‍ പ്ളേയിങ് ഇലവനിൽ സ്‌ഥാനം പിടിച്ചേക്കും. ബാറ്റിങ്ങിൽ ദിനേഷ് കാര്‍ത്തിക്, ശുഭ്മാന്‍ ഗിൽ, വെങ്കടേഷ് അയ്യർ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.
Most Read: ‘ചുപ്’; ദുൽഖറിന്റെ മൂന്നാം ബോളിവുഡ് ചിത്രം