മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. മുംബൈ ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം.
നാല് മൽസരങ്ങൾ തുടർച്ചയായി പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ അവസാന സ്‌ഥാനത്തുള്ള ചെന്നൈ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം, പുതിയ നായകനു കീഴിൽ നാലിൽ മൂന്ന് മൽസരങ്ങളും വിജയിച്ച് തകർപ്പൻ ഫോമിലുള്ള ബെംഗളൂരുവും വിജയ പ്രതീക്ഷയിലാണ്.
ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കമാണ് ഇത്. ബൗളിംഗ് ഡിപ്പാർട്ട്മെന്റ് താളം കണ്ടെത്താത്തത് തിരിച്ചടിയാണ്. മികച്ച പ്രകടനം നടത്തിവന്ന ഡ്വെയിൻ പ്രിട്ടോറിയസിനെ പുറത്തിരുത്തി കഴിഞ്ഞ കളിയിൽ ടീമിൽ ഉൾപ്പെടുത്തിയ മഹീഷ് തീക്ഷണ കൂടി മോശം പ്രകടനം നടത്തിയത് ചെന്നൈക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഋതുരാജ് ഗെയ്ക്‌വാദ്, അമ്പാട്ടി റായ്‌ഡു എന്നിവർ ഫോമിലല്ല. ധോണിയും ജഡേജയും അടക്കമുള്ള മറ്റ് താരങ്ങൾക്ക് സ്‌ഥിരതയില്ല.
മറുവശത്ത് ബെംഗളൂരു മികച്ച ഫോമിലാണ്. എന്നാൽ തങ്ങളുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച പേസർ ഹർഷൽ പട്ടേൽ ഇന്ന് കളിക്കാത്തത് ആർസിബിക്ക് തിരിച്ചടിയാണ്. സഹോദരിയുടെ മരണത്തെ തുടർന്ന് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഹർഷലിന്റെ അഭാവത്തിൽ സിദ്ധാർഥ് കൗളിനു നറുക്ക് വീണേക്കും. അതേസമയം ഫോമിലുള്ള അനുജ് റാവത്ത്, ഫാഫ് ഡുപ്ളെസി, വിരാട് കോഹ്‌ലി, ദിനേഷ് കാർത്തിക് എന്നിവർക്കൊപ്പം ഗ്ളെൻ മാക്‌സ്വെലിന്റെ തിരിച്ചുവരവ് ആർസിബിയുടെ ബാറ്റിംഗ് നിരയെ കരുത്തുറ്റതാക്കുന്നു.
Most Read: ജാർഖണ്ഡിലെ കേബിൾ കാർ അപകടം; കുടുങ്ങി കിടന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തി