കാബൂള്‍: ജലാലാബാദിൽ താലിബാന്റെ വാഹനങ്ങളെ ലക്ഷ്യം വെച്ച് ബോംബ് ആക്രമണങ്ങള്‍ നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ്. ഐഎസിന്റെ കീഴിലുള്ള മാദ്ധ്യമമായ ആമാഖ് വാര്‍ത്താ ഏജന്‍സിയിലാണ് സംഘം ഇക്കാര്യം വ്യക്‌തമാക്കിയത്. താലിബാന്‍ അംഗങ്ങള്‍ അടക്കം കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്.
ജലാലാബാദില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരിൽ സ്‍ത്രീകളും കുട്ടികളുമുണ്ടെന്നാണ് കരുതുന്നതെന്നും നേരത്തെ താലിബാൻ വ്യക്‌തമാക്കിയിരുന്നു. അഫ്ഗാനിസ്‌ഥാന്‍ പിടിച്ചെടുത്ത് ഭരണം നടത്തുക എന്ന കാര്യത്തില്‍ താലിബാന്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ ആഗോള തലത്തിലുള്ള ഭീകരവാദമാണ് ഐഎസിന്റെ പ്രഖ്യാപിത ലക്ഷ്യം. അഫ്‌ഗാനിൽ ഭരണമേറ്റെടുത്ത് താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിച്ച ഈ ഘട്ടത്തില്‍ സുരക്ഷാപരവും സാമ്പത്തികപരവുമായ ഒരുപാട് വെല്ലുവിളികളാണ് താലിബാന് മുന്നിലുള്ളത്.
രാജ്യത്തെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതും താലിബാനെതിരെ ഉയര്‍ന്ന് വരുന്ന സമരങ്ങളും പ്രതിഷേധങ്ങളും കൈകാര്യം ചെയ്യുക എന്നതും സർക്കാരിന് വെല്ലുവിളിയാകും. കൂടാതെ സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടിവരും. ഇതിനിടയില്‍ ഐഎസിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങള്‍ കൂടി വര്‍ധിച്ച് വരുന്നതോടെ താലിബാന്റെ അഫ്ഗാനിസ്‌ഥാന്‍ ഭരണത്തിന്റെ ഭാവി കൂടുതല്‍ സങ്കീര്‍ണമാകും എന്നതിൽ സംശയമില്ല.
Read also: നിയന്ത്രണ രേഖയില്‍ നുഴഞ്ഞകയറ്റ ശ്രമം തുടരുന്നു; നിരീക്ഷണം ശക്‌തം