ടെൽ അവീവ്: ജബലിയ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേൽ ബോംബാക്രമണം. ആക്രമണത്തിൽ കെട്ടിടങ്ങൾ പൂർണമായും തകർന്നു. നൂറുകണക്കിന് ആളുകൾ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന വ്യോമാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. 300 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ക്യാമ്പിലെ 15ഓളം പാർപ്പിട കേന്ദ്രങ്ങൾ പൂർണമായും തകർന്നടിഞ്ഞിരുന്നു.
ഇന്നലത്തെ ആക്രമണത്തിൽ പരിക്കേറ്റ നിരവധി പലസ്‌തീനികളെയും വിദേശികളെയും റഫ ഇടനാഴി വഴി ഈജിപ്‌തിലെ ആശുപത്രികളിൽ എത്തിച്ചുകൊണ്ടിരിക്കെയാണ് ഇന്ന് ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തിയത്. അതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്.
മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെ ഒരു ഭാഗം തകർത്തെന്നുമാണ് ഇസ്രയേൽ അവകാശവാദം. 70 വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം പലസ്‌തീനികൾ ജീവിക്കുന്ന അഭയാർഥി ക്യാമ്പാണ് ജബലിയ. ഒരുകിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങി കഴിയുന്നിടത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേൽ വിശദീകരണം.
ഗാസയിൽ ഇന്റർനെറ്റും കമ്യൂണിക്കേഷൻ സംവിധങ്ങളും വീണ്ടും വിച്ഛേദിച്ചതായും പലസ്‌തീനിയൻ ടെലി കമ്യൂണിക്കേഷൻസ് കമ്പനി വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നതിനിടെ, റഫ അതിർത്തി വഴി ഗാസയിൽ നിന്ന് ആദ്യത്ത സംഘം പുറത്തെത്തി. സംഘർഷത്തിനിടെ ഗാസയിൽ കുടുങ്ങിപ്പോയ വിദേശികളുടെ ആദ്യ സംഘമാണ് ഇന്ന് അതിർത്തി കടന്നത്. സംഘർഷം ആരംഭിച്ച ശേഷം ഇന്ന് ആദ്യമായാണ് ഈജിപ്‌ത് അതിർത്തി തുറന്നത്.
വിദേശികളും ഇരട്ട പൗരത്വവുമുള്ള ഏതാണ്ട് 400ഓളം പേർ ഗാസയിൽ നിന്നും രക്ഷപെടാൻ അതിർത്തിക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്. ഇവരിൽ ആദ്യ സംഘമാണ് ഇന്ന് അതിർത്തി വഴി ഈജിപ്‌തിൽ എത്തിയത്. അതിനിടെ, ഗാസയിൽ മനുഷ്യത്വ രഹിതമായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് ബൊളീവിയ രംഗത്തെത്തി. അയൽരാജ്യങ്ങളായ കൊളംബിയയും ചിലിയും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്‌ഥരെ തിരിച്ചുവിളിച്ചിട്ടുണ്ട്.
സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന ആദ്യത്തെ ലാറ്റിൻ അമേരിക്കൻ രാജ്യമാണ് ബൊളീവിയ. നേരത്തെയും, ആക്രമണത്തിന്റെ പേരിൽ ഇസ്രയേലുമായുള്ള ബന്ധം ബൊളീവിയ അവസാനിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം 2019ലാണ് ബൊളീവിയ ഈ ബന്ധം പുനഃസ്‌ഥാപിച്ചത്. അതേസമയം, ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ 8500ലധികംപേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയവും അറിയിച്ചു.
Most Read| കരുവന്നൂർ കള്ളപ്പണ തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു ഇഡി