ടെൽ അവീവ്: ഹമാസിന്റെ ഉന്നത നേതൃത്വത്തിലുള്ളവരെ ലക്ഷ്യമിട്ടു ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു. ഹമാസ് കമാൻഡറായ സാല അൽ അരൗറിയുടെ വെസ്‌റ്റ് ബാങ്കിലെ കുടുംബവീട് തകർത്ത ഇസ്രയേൽ സൈന്യം, കൂടുതൽ ഹമാസ് നേതാക്കൾക്കായി തിരച്ചിൽ തുടരുകയാണ്. ഗാസ വളഞ്ഞും ഗാസക്കുള്ളിൽ കടന്നും ഹമാസിനെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ.
ഹമാസിന്റെ അധികാര കേന്ദ്രങ്ങളിൽ ഉള്ളവരെ തകർത്ത് ഹമാസിനെ വേരോടെ പിഴുതെറിയുകയാണ് ഇസ്രയേൽ സൈന്യത്തിന്റെ ലക്ഷ്യം. ഹമാസ് നേതാവായ ഇസ്‌മയിൽ ഹനിയേഹിന്റെ പ്രധാന സഹായിയായ സാല അൽ അരൗറി, നിലവിൽ ദക്ഷിണ ലബനനിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. മുൻപ് 17 വർഷത്തോളം ഇസ്രയേലിന്റെ ജയിൽവാസം അനുഭവിച്ചിട്ടുള്ള ഹമാസ് നേതാവ് കൂടിയാണ് അരൗറി.
അതിനിടെ, ഗാസയിൽ ഇസ്രയേലിന്റെ പ്രത്യാക്രമണത്തെ നേരിടാൻ ഹമാസിന് കരുത്തേകുന്ന തുരങ്കങ്ങൾ തിരഞ്ഞുപിടിച്ചു തകർക്കാനും ശ്രമം നടക്കുകയാണ്. ഗാസയിൽ ഇന്നലെ നടത്തിയ ആക്രമണത്തിനിടെ ഹമാസിന്റെ നേതൃസ്‌ഥാനങ്ങളിൽ ഉള്ളവരെ കൊലപ്പെടുത്തിയതായും ഒട്ടെറെ തുരങ്കങ്ങൾ തകർത്തതായും സൈന്യം വെളിപ്പെടുത്തി. ഈ ഘട്ടത്തിൽ ഒരുതരത്തിലുമുള്ള വെടിനിർത്തലിന് തയ്യാറല്ലെന്നാണ് ഇസ്രയേൽ ഭരണകൂടം വ്യക്‌തമാക്കിയിരിക്കുന്നത്.
സംഘർഷം നാലാം ആഴ്‌ചയിലേക്ക് പ്രവേശിച്ചിരിക്കെ, ഗാസ സിറ്റിക്ക് നേരെ കിഴക്കു നിന്നും പടിഞ്ഞാറു നിന്നുമായി ഇസ്രയേൽ സേന, കര, വ്യോമ ആക്രമണം ശക്‌തമാക്കിയിരുന്നു. വൈദ്യുതിയും ഭക്ഷണവും ശുദ്ധജലവുമില്ലാതെ ഗാസ നിവാസികളുടെ ദുരിതം തുടരുമ്പോൾ, വടക്കൻ നഗരമായ ഗാസ സിറ്റിയിലെ ജനങ്ങൾ തെക്കോട്ട് ഒഴിഞ്ഞുപോകണമെന്ന ആവശ്യവും ഇസ്രയേൽ അവർത്തിച്ചിട്ടുണ്ട്. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇത് യുദ്ധത്തിന്റെ സമയമാണെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ച ശേഷം ഇതുവരെ 8306 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണത്തിൽ 1400 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രയേൽ- ഹമാസ് സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ അറബ് ലീഗിന്റെ അടിയന്തിര യോഗം അടുത്ത മാസം 11ന് ചേരും. സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലാണ് അടിയന്തിര യോഗം. പലസ്‌തീനിൽ നിന്നും സൗദിയിൽ നിന്നുമുള്ള പ്രത്യേക അഭ്യർഥന കണക്കിലെടുത്താണ് അടിയന്തിര യോഗം ചേരുന്നതെന്ന് അറബ് ലീഗ് ജനറൽ സെക്രട്ടറിയേറ്റ് അറിയിച്ചു.
Most Read| വർഗീയ പരാമർശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്