ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ(Chandrayaan3) സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ ഐഎസ്‌ആർഒയ്‌ക്ക് അഭിനന്ദന പ്രവാഹം. ചന്ദ്രയാൻ ദൗത്യം വിജയകരമായതിലൂടെ ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്‌ത്രം തന്നെ മാറ്റിയിരിക്കുകയാണ് ഐഎസ്ആർഒ ശാസ്‌ത്രജ്‌ഞർ ചെയ്‌തിരിക്കുന്നതെന്ന് രാഷ്‌ട്രപത്രി ദ്രൗപതി മുർമു പറഞ്ഞു.
ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന നിമിഷമാണിത്. ഇന്ത്യക്കാർക്കെല്ലാം അഭിമാനമുണ്ട്. ഐഎസ്‌ആർഒയ്‌ക്കും ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും രാഷ്‌ട്രപത്രി അറിയിച്ചു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
ഭൂമിയിൽ സ്വപ്‌നം കണ്ടത് രാജ്യം ചന്ദ്രനിൽ നടപ്പാക്കിയെന്നും ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയാഘോഷത്തിന്റേത് ആണെന്നും ദക്ഷിണാഫ്രിക്കയിലെ ജൊഹന്നസ്ബർഗിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്‌ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ 3ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിങ് എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
ഇന്ത്യയുടെ ശാസ്‌ത്ര സാങ്കേതിക ഗവേഷണ, പര്യവേക്ഷണങ്ങൾക്ക് വലിയ ഊർജം പകരുന്നതാണ് ചന്ദ്രയാൻ3ന്റെ ഈ നേട്ടം. ഉന്നതമായ ശാസ്‌ത്രബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ സർവ്വതല സ്‌പർശിയായ പുരോഗതി സാധ്യമാവുകയുള്ളൂ. ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാകട്ടെ ചന്ദ്രയാൻ 3. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് ഉൾപ്പടെയുള്ള ഒരുകൂട്ടം മലയാളികളും ഇതിന് പിന്നിലുണ്ടെന്നത് ലോകത്തുള്ള എല്ലാ കേരളീയർക്കും ഏറെ അഭിമാനകരമായ കാര്യമാണ്. ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്‌ആർഒയ്‌ക്ക് കഴിയട്ടേയെന്നും മുഖ്യമന്ത്രി ആംശംസിച്ചു.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!