കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി ഹർഷാദിനെ കണ്ടെത്താനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇയാളെക്കുറിച്ചു ഇതുവരെ ഒരു സൂചനപോലും ലഭിച്ചിട്ടില്ല. പ്രതി സംസ്‌ഥാനം വിട്ടെന്നാണ് സൂചന. ജയിൽ ചാടാനുള്ള എല്ലാ സഹായവും ചെയ്‌ത് നൽകിയത് ലഹരിക്കടത്ത് സംഘമാണെന്നാണ് പോലീസ് നിഗമനം.
കർണാടകത്തിൽ നിന്നെത്തിയ ബൈക്കിൽ കയറിയാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. ജനുവരി ഒമ്പതിന് പ്രതിയെ ജയിലിൽ കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്‌തു. ഇയാളല്ല ബൈക്കിൽ എത്തിയതെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ജയിൽ ചാട്ടം സംബന്ധിച്ച ആസൂത്രണത്തിൽ ഇയാളുടെ പങ്കും പോലീസ് അന്വേഷിച്ചു വരികയാണ്.
ജയിലിലേക്കുള്ള പത്രക്കെട്ട് എടുക്കാൻ ഇന്നലെ രാവിലെ 6.45ന് ദേശീയപാതയോരത്തേക്ക് പോയ ഇയാൾ അവിടെ കാത്തുനിന്നിരുന്ന ബൈക്കിന് പിന്നിൽ കയറി കടന്നുകളയുക ആയിരുന്നു. ഹെൽമറ്റ് ധരിച്ച ഒരാൾ ബൈക്ക് സ്‌റ്റാർട്ട് ചെയ്‌ത് ഏറെനേരം ജയിലിന് മുന്നിൽ കാത്തുനിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ബൈക്ക് കണ്ണൂർ ഭാഗത്തേക്കാണ് പോയത്. ലഹരിമരുന്ന് കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു കഴിഞ്ഞ സെപ്‌തംബർ ഒമ്പതിനാണ് കണ്ണൂർ ജയിലിൽ എത്തിയത്.
Most Read| രാഹുലിന്റെ അറസ്‌റ്റ്; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം- പ്രവർത്തകർക്ക് പരിക്ക്