മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രൂപസാദൃശ്യം ഉള്ളയാൾ ഗർബനൃത്തം കളിക്കുന്ന വീഡിയോ ഈയടുത്ത് ഏറെ വൈറലായിരുന്നു. ഇതോടെ, ഡീപ് ഫേക്ക് വീഡിയോകൾ രാജ്യത്ത് വലിയ ആശങ്ക സൃഷ്‌ടിക്കുമെന്ന വിലയിരുത്തലുകളും ഉണ്ടായി. ഇപ്പോഴിതാ, ഈ വീഡിയോക്ക് പിന്നിലെ യഥാർഥ കാരണം പുറത്തുവന്നിരിക്കുകയാണ്.
ഗർബനൃത്തം കളിക്കുന്ന വൈറൽ വീഡിയോ ഡീപ് ഫേക്ക് അല്ലെന്നാണ് പുറത്തുവന്ന റിപ്പോർട്. നൃത്തം ചെയ്യുന്ന ‘അപരൻ മോദി’യാണ് വീഡിയോയിൽ ഉള്ളത്. മോദിയുടെ ആരാധകനും അപരനുമായ മുംബൈയിലെ ബിസിനസുകാരൻ വികാസ് മഹന്തെ എന്നയാൾ, ലണ്ടനിൽ ഗുജറാത്തി സമാജത്തിന്റെ ദീപാവലി ആഘോഷത്തിനിടെ ഗർബ കളിക്കുന്ന വീഡിയോയാണിത്. മുബൈ കാന്തിവ്‌ലി നിവാസിയാണ് ഇദ്ദേഹം.
പ്രധാനമന്ത്രിയുടെ രൂപസാദൃശ്യം കൊണ്ട് ഏറെ പ്രശസ്‌തനാണ് വികാസ് മഹന്തെ. ബിജെപിക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു. ഇദ്ദേഹത്തിന് രാജ്യത്തിന് അകത്തും പുറത്തും ആരാധകരുണ്ട്. അങ്ങനെയാണ് ദീപാവലി ആഘോഷിക്കാൻ ലണ്ടനിലെ ഗുജറാത്തി സമൂഹം വികാസിനെ ക്ഷണിച്ചത്. അവിടെ വേദിയിൽ എത്തിയപ്പോൾ നവരാത്രി സ്‌പെഷ്യലായ ഗർബനൃത്തത്തിൽ പങ്കെടുക്കണമെന്ന് എല്ലാവരും നിർബന്ധിച്ചു. അങ്ങനെ നൃത്തം ചെയ്‌തതാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം വ്യാപകമായി പ്രചരിച്ചത്.
സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരുടെ ഡീപ് ഫേക്ക് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ഡീപ് ഫേക്ക് വീഡിയോകൾ രാജ്യത്ത് വലിയ ആശങ്ക സൃഷ്‌ടിക്കുകയാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ഇത്തരം വീഡിയോകൾ സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കുമെന്നും മാദ്ധ്യമങ്ങൾ ഈ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
എഐയുടെ ഇക്കാലത്ത് സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് സുപ്രധാനമാണെന്ന് വ്യക്‌തമാക്കിയ പ്രധാനമന്ത്രി, അടുത്തിടെ താൻ ഗർബനൃത്തം ചെയ്യുന്നതിന്റെ വ്യാജ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ടെന്നും പരാമർശിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് വൈറൽ വീഡിയോയിൽ നൃത്തം ചെയ്യുന്ന ‘അപരൻ മോദി’ രംഗത്തെത്തിയത്.
Related News| ഡീപ് ഫേക്ക് വീഡിയോകൾ വലിയ ആശങ്ക; മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി