മലപ്പുറം: വിദ്യാർഥിനി സംഘടനയായ ഹരിതയെ വിമർശിച്ച് എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ്. പത്ത് വർഷത്തിനിടെ കലാലയങ്ങളിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഹരിതക്ക് കഴിഞ്ഞു. ഹരിതയുടെ 10ആം വാർഷികം ഇത്തരമൊരു സാഹചര്യത്തിൽ നടത്തേണ്ടി വന്നത് ദൗർഭാഗ്യകരമാണ്. സംഘടന ജൻമദൗത്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഓർമപ്പെടുത്തേണ്ടത് മാതൃ സംഘടനയുടെ കടമയാണെന്നും പികെ നവാസ് പറഞ്ഞു.
അതേസമയം, ഹരിതയുടെ പരാതിയിൽ പികെ നവാസിനെ അറസ്‌റ്റ് ചെയ്‌ത നടപടിയെ വിമർശിച്ച് ലീഗ് ഉന്നതാധികാര സമിതിയംഗം എംകെ മുനീർ എംഎൽഎ രംഗത്ത് വന്നു. അറസ്‌റ്റുണ്ടായ സാഹചര്യത്തിൽ നവാസിനെതിരെ നടപടി എടുക്കാൻ ആലോചിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ്‌ലിം ലീഗിനെ തകർക്കാനുളള സിപിഎം ശ്രമമാണ് അറസ്‌റ്റെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെയാണ് ഹരിത നേതാക്കളുടെ പരാതിയിൽ നവാസിനെ അറസ്‌റ്റ് ചെയ്‌തത്. വെള്ളിയാഴ്‌ച ഉച്ചക്ക് ഒന്നരയോടെയാണ് കോഴിക്കോട് ചെമ്മങ്ങാട് സ്‌റ്റേഷനില്‍ പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്. മൊഴി നല്‍കാനും വിശദാംശങ്ങള്‍ നല്‍കാനുമാണ് വിളിപ്പിച്ചതെന്നാണ് ചോദ്യം ചെയ്യലിന് കയറും മുൻപ് നവാസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
മൊഴിയെടുത്തതിന് പിന്നാലെ നവാസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഹരിത നേതാക്കൾ നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിലെ മറ്റൊരു പ്രതിയായ എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്‌ദുൾ വഹാബിനെയും ഉടൻ ചോദ്യം ചെയ്യാൻ ചെമ്മങ്ങാട് പോലീസ് വിളിച്ചുവരുത്തും.
Most Read: ത്രിപുര തിരഞ്ഞെടുപ്പ്; റോഡ് ഷോയുമായി അഭിഷേക് ബാനർജി രംഗത്ത്