കോഴിക്കോട്: വയനാട് മുട്ടിൽ മരംകൊള്ളയിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന ആദ്യ സർക്കാരാണ് പിണറായി വിജയന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ ചെറിയ ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. തെറ്റ് ചെയ്യുന്നവർക്ക് എതിരെ നടപടിയെടുക്കേണ്ട സർക്കാർ നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് നടപടി എടുക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
താൻ മന്ത്രിയായിരുന്ന സമയത്തല്ല മരം മുറി നടന്നതെന്നാണ് ഒരു മന്ത്രി നിയമസഭയിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ആദ്യ എൽഡിഎഫ് സർക്കാരിലെ വനം മന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊളള നടക്കില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിന് രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്‌ഥ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നും മുരളീധരൻ പറഞ്ഞു. തട്ടിപ്പിന് ഉത്തരവാദികളായ മുഴുവൻ ആളുകൾക്കെതിരെയും നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Most Read: കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്; മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി