മലപ്പുറം: ഇസ്‌ലാമിനെതിരെ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കൽ നിരന്തരവും വ്യാപകവുമായ അജണ്ടയായി മാറിയിരിക്കുന്ന കാലത്ത് ആശയപരമായ പ്രതിരോധവുമായി സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ രംഗത്ത്.
‘ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും‘ എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കിയാണ് പ്രതിരോധ പ്രചാരണം ജില്ലയിൽ ആരംഭിക്കുന്നത്. സമസ്‌ത ഏകോപനസമിതി സംസ്‌ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ഈ ത്രൈമാസ പ്രചാരണത്തിന്റെ മലപ്പുറം ജില്ലയിലെ ഉൽഘാടനമാണ് ചൊവ്വാഴ്‌ച നടക്കുന്നത്.
ഒക്‌ടോബർ 26 ചൊവ്വാഴ്‌ച കാലത്ത് 9 മണിക്ക് മലപ്പുറം വാരിയന്‍കുന്നത്ത് ടൗണ്‍ഹാളില്‍ സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രചാരണ പരിപാടിയുടെ ഉൽഘാടനം നിർവഹിക്കും. സമസ്‌ത ജില്ലാ പ്രസിഡണ്ട് എംടി അബ്‌ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനാകുന്ന ചടങ്ങിൽ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി ആമുഖഭാഷണം നിർവഹിക്കും. എസ്‌വൈഎസ്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയാണ് ചടങ്ങിൽ പ്രാർഥനക്ക് നേതൃത്വം വഹിക്കുക.
സമസ്‌ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിർവഹിക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സൗഹാര്‍ദ്ദ സന്ദേശം നല്‍കും. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത, സ്വാമി നരസിംഹാനന്ദ എന്നിവരാണ് മുഖ്യാതിഥികളാകുന്നത്.
‘ജിഹാദ് സത്യവും മിഥ്യയും‘ എന്ന വിഷയം സമസ്‌ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ‘ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്’ എന്ന വിഷയം എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസമദ് പൂക്കോട്ടൂരും അവതരിപ്പിക്കും.
സാമുദായിക സൗഹൃദം ഊട്ടിയുറപ്പിക്കല്‍, ജിഹാദിന്റെ വസ്‌തുതാപരമായ അനാവരണം, ലൗ ജിഹാദ്, നാര്‍ക്കാട്ടിക് ജിഹാദ് എന്നിങ്ങനെയുള്ള തെറ്റായ പ്രചാരണങ്ങളുടെ യാഥാർഥ്യങ്ങൾ ബോധ്യപ്പെടുത്തല്‍, സമൂഹത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന അധാര്‍മികതക്കെതിരെ ബോധവല്‍കരണം എന്നിവ ലക്ഷ്യമാക്കിയാണ് ‘ബോധന യത്‌നം’ പരിപാടി സംഘടിപ്പിക്കുന്നത്; സമസ്‌തയുടെ ജില്ലാ ആസ്‌ഥാനമായ സുന്നി മഹലില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ സംഘാടകർ വിശദീകരിച്ചു.
സമസ്‌ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി, എസ്‌എംഎഫ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, സമസ്‌ത ബോധനയത്‌നം കണ്‍വീനര്‍ സലീം എടക്കര എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Most Read: ഇന്ത്യ-പാകിസ്‌ഥാന്‍ ടി-20 മൽസരം; ദേശീയ താല്‍പര്യത്തിന് എതിരെന്ന് രാംദേവ്