ബെംഗളൂരു: ക്രിസ്‌ത്യൻ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹരജി. പ്രമുഖ മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസാണ് (പിയുസിഎൽ) ഹരജി നല്‍കിയത്. സര്‍വേ തടയണമെന്നും നടപടി ഭരണഘടനാ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.
കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടു വരാനൊരുങ്ങുന്ന വേളയിലാണ് ക്രിസ്‌ത്യൻ പള്ളികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ഹാളുകളിലും പരിശോധന നടത്താന്‍ ജില്ലാ പോലീസ് മേധാവിമാരെയാണ് ചുമതലപ്പെടുത്തിയത്.
നേരത്തെ ക്രിസ്‌ത്യൻ പള്ളികളുടെ കണക്കെടുപ്പ് നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. പള്ളികളുടെ മാത്രം കണക്ക് എടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കാണിച്ച് കൗണ്‍സില്‍ സര്‍ക്കാരിന് ഇന്നലെ കത്തും അയച്ചിരുന്നു.
അതിനിടെ നിർബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കര്‍ണാടകയില്‍ ക്രിസ്‌ത്യൻ പള്ളികളില്‍ ഇന്ന് വീണ്ടും ബജ്റംഗദൾ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഹുബ്ളിയിലും മംഗളൂരുവിലുമാണ് ബജ്റംഗദൾ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഹുബ്ളിയില്‍ പ്രതിഷേധം കാരണം പള്ളികളില്‍ കൂടുതല്‍ പോലീസിനെ സുരക്ഷക്കായി വിന്യസിച്ചു.
Read Also: മുസ്‌ലിം ലീഗിനെ നവീകരിക്കും; വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ഇടി മുഹമ്മദ് ബഷീർ