തിരുവനന്തപുരം: ദത്ത് വിവാദത്തിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. പരാതിക്കാരി അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്‌മിത എന്നിവരടക്കം ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കുട്ടിയെ കൊല്ലാനോ നശിപ്പിക്കാനോ ശ്രമിച്ചില്ലെന്നും, സുരക്ഷിതമായി വളർത്താൻ ഏൽപ്പിക്കുകയാണ് തങ്ങൾ ചെയ്‌തത് എന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദം ഉന്നയിച്ചത്.
അതേസമയം കുഞ്ഞിനെ തട്ടി കൊണ്ടുപോയതിനും വ്യാജരേഖ ചമച്ചതിനും അന്വേഷണം പുരോഗമിക്കുകയാണ് എന്നും, ജാമ്യം നൽകിയാൽ പ്രതികൾ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം, അനുപമ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ താൻ അറിയാതെയാണ് ദത്ത് നൽകിയതെന്നും കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Read also: കനത്തമഴ; അട്ടപ്പാടിയിൽ റോഡ് ഒഴുകിപോയി