തിരൂരങ്ങാടി: ആഡംബരക്കാരിന്റെ നമ്പർ മാറ്റി പകരം ‘ജസ്‌റ്റ് മാരീഡ്’ എന്ന സ്‌റ്റിക്കർ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് പിഴ. ദേശീയ പാതയിലെ വെന്നിയൂരിന് സമീപത്തുനിന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കാറിനെതിരെ നടപടിയെടുത്തത്. വിവാഹ യാത്രയ്‌ക്ക് ഉപയോഗിച്ച കാറാണ് നമ്പർ പ്‌ളേറ്റ് മാറ്റി പകരം സ്‌റ്റിക്കർ പതിച്ച് യാത്ര ചെയ്‌തത്. കാറിന് മൂവായിരം രൂപയാണ് പിഴയിട്ടത്.
എംവിഐ കെ നിസാർ, എംവിഐ ടി പ്രബിൻ, സുജ മാട്ടട എന്നിവരടങ്ങിയ സംഘമാണ് കാർ പിടിച്ചെടുത്തത്. വാഹനത്തിന്റ യഥാർഥ നമ്പർ മാറ്റി നമ്പർ പ്ളേറ്റിൽ കൃതിമം കാണിച്ചതിനെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് വാഹനവകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം, പുതിയ വാഹനങ്ങൾക്ക് പോലും രജിസ്‌ട്രേഷൻ നമ്പർ ലഭിച്ചതിന് ശേഷം അത് പ്രദർശിപ്പിച്ചു മാത്രമേ റോഡിലിറക്കാവൂ എന്നാണ് ട്രാൻസ്‌പോർട് കമ്മീഷണറുടെ പുതിയ നിർദ്ദേശം.
എന്നാൽ, നിർദ്ദേശങ്ങൾ ലംഘിച്ചാണ് മിക്ക വാഹനങ്ങളും റോഡിലിറങ്ങുന്നതെന്നും വാടകയ്‌ക്ക് എടുക്കുന്ന കാറുകളിലും ഇത്തരത്തിൽ നമ്പർ മാറ്റി യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വാഹനവകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഒരുതവണ നിയമലംഘനം നടത്തിയ വാഹനങ്ങൾ വീണ്ടും സമാന രീതിയിൽ ശ്രദ്ധയിൽപ്പെട്ടാൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ എടുക്കുമെന്ന് സേഫ് കേരളം കൺട്രോൾ റൂം എംവിഐ പികെ മുഹമ്മദ് ഷഫീക് പറഞ്ഞു.
Read Also: വടക്കഞ്ചേരി മേൽപ്പാലം വീണ്ടും പൊളിച്ചു പണിയുന്നു