തിരുവനന്തപുരം: ഈ വര്‍ഷത്തെ വിദ്യാരംഭം, പൂജവെപ്പ് ദിനങ്ങളില്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പൂജാനാളുകളില്‍ ഏറെ ജാഗ്രത വേണമെന്നും രോഗം ആരില്‍ നിന്നും ആരിലേക്കും പകരാമെന്നും ആരോഗ്യ മന്ത്രി ഓര്‍മ്മിപ്പിച്ചു. വിദ്യാരംഭം വീടുകളില്‍ നടത്തുന്നതാണ് ഏറ്റവും ഉചിതമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ഇത് എല്ലാവരും സ്വീകരിക്കണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
സംസ്‌ഥാനത്തെ എല്ലാ ഭാഗങ്ങളും കോവിഡ് ഭീഷണിയില്‍ ആണെന്നിരിക്കെ പൂജവെപ്പ്, വിദ്യാരംഭം ചടങ്ങുളോടനുബന്ധിച്ചുള്ള ഒത്തുകൂടലുകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നവരാത്രി ഉല്‍സവ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്, മന്ത്രി വ്യക്‌തമാക്കി.
വിദ്യാരംഭവുമായി ബന്ധപ്പെട്ട് ഒഴിവാക്കാനാവാത്ത ചടങ്ങുകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വ്യക്‌തികള്‍ എല്ലാവരും 6 അടി ശാരീരിക അകലം പാലിക്കുകയും മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കുകയും വേണം. കൂടാതെ ഏതെങ്കിലും പ്രതലത്തിലോ ഉപകരണങ്ങളിലോ തൊടുകയാണെങ്കില്‍ കൈ ഉടന്‍ അണുവിമുക്‌തമാക്കണം. മാത്രവുമല്ല സ്‌പര്‍ശിക്കാന്‍ സാധ്യതയുള്ള എല്ലാ സ്‌ഥലങ്ങളും ഒരു ശതമാനം സോഡിയം ഹൈപ്പോക്ളോറൈറ്റ് ലായനി ഉപയോഗിച്ച് തുടര്‍ച്ചയായി അണുവിമുക്‌തം ആക്കുകയും വേണം.
കൂടാതെ വിദ്യാരംഭ സമയത്ത് നാവില്‍ സ്വര്‍ണം കൊണ്ടെഴുതുന്നെങ്കില്‍ അത് അണുവിമുക്‌തം ആക്കുകയും ആ സ്വര്‍ണം വീണ്ടും ഉപയോഗിക്കാതെ ഇരിക്കുകയും വേണം. ഓരോ കുട്ടിയേയും എഴുത്തിനിരുത്തുന്നതിന് മുമ്പും ശേഷവും എഴുത്തിന് ഇരുത്തുന്നയാള്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. ചെറിയ രോഗലക്ഷണമുള്ള ഒരാളും കുട്ടികളെ എഴുത്തിനിരുത്തരുത്. ആളുകള്‍ ഒത്തുകൂടാതെ നിശ്‌ചിത അകലം പാലിച്ച് മാത്രമേ മധുരപലഹാരം, ഭക്ഷണം എന്നിവ കഴിക്കാവു.
വിദ്യാരംഭവും ബൊമ്മഗൊലുവുമായും ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങള്‍ ചേര്‍ന്നുള്ള സുരക്ഷിതമായ ക്‌ളസ്‌റ്ററുകളിലോ മാത്രം നടത്താം. എന്നാല്‍ 65 വയസിന് മുകളിലുള്ളവര്‍, മറ്റ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടതാണ്.
അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുകള്‍ക്ക് പുറത്ത് ഒരു ചടങ്ങും സംഘടിപ്പിക്കരുത്. പനി, തൊണ്ടവേദന, ജലദോഷം, മൂക്കൊലിപ്പ്, ചുമ, മണമില്ലായ്‌മ, രുചിയില്ലായ്‌മ, ക്ഷീണം എന്നീ രോഗ ലക്ഷങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ചടങ്ങളുകളില്‍ പങ്കെടുക്കരുത്. അവരെ വീട്ടില്‍ മാത്രം എഴുത്തിനിരുത്തുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കോ മറ്റ് സംശയങ്ങള്‍ക്കോ ദിശയുടെ 1056 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. കൂടാതെ ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും പേരും ഫോണ്‍ നമ്പരും എഴുതി സൂക്ഷിക്കേണ്ടതാണ്.
Read Also: ഉമർ ഖാലിദിന്റെ കസ്‌റ്റഡി കാലാവധി നീട്ടി ഡെൽഹി ഹൈക്കോടതി